തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ടു മുതൽ മോഡൽ പരീക്ഷയും നടത്തും. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തുമെന്നും വി. ശിവൻകുട്ടി അറിയിച്ചു.
ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ നടത്താനും തീരുമാനമായി. പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്.സ്‌കൂൾ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്. സജീവമായ പ്രവൃത്തി ദിനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മിക്‌സഡ് സ്‌കൂളുകളാക്കാൻ നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട് .കൃത്യമായ മാർഗരേഖ പ്രകാരം അപേക്ഷിക്കുന്നവർക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ജെൻഡർ യൂണിഫോമിന്റെ കാര്യം സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്‌കാരത്തിന് യോജിക്കുന്നതാകണം യൂണിഫോം. വിവാദമാകുന്ന യൂണിഫോമുകൾ തീരുമാനിക്കരുത്. ലിംഗസമത്വമുള്ള യൂണിഫോമുകൾ തീരുമാനിക്കാമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
മെയ് രണ്ടാമത്തെ ആഴ്ച മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. 1 മുതൽ 10 വരെയുള്ള 1,34,000 അദ്ധ്യാപകർക്കാണ് പരിശീലനം നൽകുക. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തും. പിടിഎയുടെ പ്രവർത്തനത്തിന് മാർഗരേഖ തയ്യാറാക്കും.സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകൾക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments