കോട്ടയം: കശ്മീർ ഫയൽസ് ഫിലിം റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൂടുതൽ ലൈക്കുകൾ കിട്ടിയ പത്തുപോസ്റ്റുകളിൽ നിന്നും മികച്ചുനിന്ന മൂന്ന് പോസ്റ്റുകൾ തിരഞ്ഞെടുക്കുക ആയിരുന്നു. ഒന്നാം സമ്മാനമായ 10000 രൂപയ്‌ക്ക് അർഹനായിരിക്കുന്നത് ഹരി തമ്പായി ആണ്. രണ്ടാം സമ്മാനമായ 6000 രൂപയ്‌ക്ക് രഞ്ജിത് രവീന്ദ്രനും, മൂന്നാം സമ്മാനമായ 3000 രൂപ വിപിൻ കൂടിയേടത്തും സ്വന്തമാക്കി. അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഫേസ്ബുക്ക് സിനിമ ഗ്രൂപ്പാണ് മത്സരം സംഘടിപ്പിച്ചത്. സിനിമാ സംവിധായകനായ വിജയകൃഷ്ണനും തിരക്കഥാകൃത്ത് ശ്യാം ശ്രീകുമാറുമായിരുന്നു ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നത്.
അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ ഗ്രൂപ്പിന്റെ മത്സരം ഫേസ്ബുക്കിൽ തരംഗമായിരുന്നു. നിരവധി പേരാണ് ഗ്രൂപ്പിലെ മത്സരങ്ങളിൽ പങ്കെടുത്തത്. സിനിമ സമൂഹത്തിൽ എന്ത് സന്ദേശമാണോ നൽകാൻ ശ്രമിച്ചത് അത് മനസിലാക്കി തരുന്ന രീതിയിലായിരുന്നു ഒന്നാം സമ്മാനം നേടിയ ഹരിയുടെ നിരൂപണം. സിനിമ എടുക്കാൻ കാണിച്ച വിവേക് അഗ്നിഹോത്രിയുടെ ധൈര്യത്തേയും ഹരി പ്രശംസിക്കുന്നുണ്ട്. കൂടാതെ ഭാരതത്തിൽ നിന്ന് ഭാരതത്തെ ഒറ്റുന്നവരെ സിനിമ മുറിപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ദ കശ്മീർ ഫയൽസിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
Comments