ന്യൂഡൽഹി: കൊറോണ വ്യാപനത്തെ സൂചിപ്പിക്കുന്ന ആർ-വാല്യൂ നിരക്ക് ഡൽഹിയിൽ ഉയരുന്നു. നിലവിൽ 2.1 ശതമാനമാണ് രാജ്യതലസ്ഥാനത്തെ ആർ-വാല്യൂ നിരക്ക്. കൊറോണ ബാധിതരാകുന്ന ഓരോ വ്യക്തിയും മറ്റ് രണ്ട് പേർക്ക് കൂടി രോഗം പടർത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ റീപ്രൊഡക്ടീവ് വാല്യൂ അഥവ ആർ-വാല്യൂ നിരക്ക് എന്നത് 1.3 ശതമാനമാണ്. ഡൽഹിയിലെ രോഗവ്യാപനം നാലാം തരംഗത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് ആരോഗ്യവിദഗ്ധർ പലരും വിലയിരുത്തുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് ഉയരുന്നത്.
1042 പേർക്കാണ് ഡൽഹിയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 4.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഭൂരിഭാഗം രോഗബാധിതരിലും ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2.12 ആണ് കണ്ടെത്തിയത്. അമേരിക്കയിൽ വീണ്ടും കൊറോണ വ്യാപനം ഉയരാൻ ഇടയാക്കിയ കൊറോണയുടെ ഉപവകഭേദമാണിത്.
ഡൽഹിയിലെ രോഗികളിൽ 52 ശതമാനം ആളുകളിലാണ് ബിഎ.2.12 സ്ഥിരീകരിച്ചിട്ടുള്ളത്. 11 ശതമാനം രോഗികളിലും ബിഎ.2.10 ഉപവകഭേദമാണ്. രോഗവ്യാപനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. കൂടാതെ സ്‌കൂളുകളിലും കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്.
Comments