കീവ്: തങ്ങൾക്കെതിരെ അക്രമം അവസാനിപ്പിക്കാത്തിടത്തോളം ചർച്ചകൾക്കായി റഷ്യക്ക് മുന്നിലെത്തില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലാദിമിർ സെലൻസ്കി. മരിയൂപോൾ തുറമുഖ നഗരത്തിൽ റഷ്യൻ സൈനികർ വളഞ്ഞ് പിടിച്ചിരിക്കുന്ന സൈനികരുടെ സുരക്ഷ ഉറപ്പാക്കാതിടത്തോളം സമാധാന ശ്രമങ്ങൾക്ക് അർത്ഥമില്ലെന്ന് സെലൻസ്കി പറഞ്ഞു. റഷ്യ പല സ്ഥലങ്ങളും കയ്യടക്കിവച്ചിരിക്കുകയാണ്. ഇത്തരം മേഖലകളിൽ എന്ത് അടിസ്ഥാനത്തിൽ സമാധാന ചർച്ചകൾ നടത്തുമെന്ന് സെലൻസ്കി ചോദിച്ചു.
തങ്ങളുടെ ജനങ്ങളെ വളഞ്ഞിട്ട് വധിക്കുകയാണ്. ഈ സാഹചര്യം ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അറിയാം. ഇവിടെ റഷ്യയുമായി എന്ത് സമാധാന ചർച്ചകൾക്കാണ് അവസരമുള്ളതെന്ന് സെലൻസ്കി ചോദിച്ചു. രണ്ടു ദിവസം മുമ്പാണ് റഷ്യ മരിയൂപോൾ പിടിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. മരിയൂപോളിലെ രണ്ടു ലക്ഷത്തിനടുത്ത് വരുന്ന നഗരവാസികൾ നഗരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. എല്ലാ ദേശീയപാതകളും നഗരത്തിന് പുറത്തേയ്ക്കുള്ള പാതകളും റഷ്യ അടച്ചുവെന്നും സെലൻസി ആരോപിച്ചു.
ഇതിനിടെ യുക്രെയൻ സൈനികർ തമ്പടിച്ച അസോസ്റ്റാൾ ഉരുക്കു നിർമ്മാണ ശാല മേഖല വളഞ്ഞ് റഷ്യ യുക്രെയ്നെ ശക്തമായ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിനും സമാധാന ശ്രമങ്ങൾക്കുമായി ഐക്യരാഷ്ട്രസഭാ മേധാവി അന്റോണി യോ ഗുട്ടാറസ് റഷ്യയും യുക്രെയ്നും സന്ദർശിക്കാനിരിക്കേയാണ് യുക്രെയൻ പ്രസിഡന്റ് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതികരിച്ചത്.
Comments