ജയ്പൂരിൽ : രാജസ്ഥാനിൽ വർഗ്ഗീയവാദികളുമായി സൗഹൃദം പങ്കുവെച്ച് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ വർഗ്ഗീയ കലാപ കേസിലെ പ്രതിയ്‌ക്കും ക്ഷണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.
2021 ഏപ്രിൽ ബരാൻ ജില്ലയിലുണ്ടായ വർഗ്ഗീയ കലാപ കേസിലെ പ്രതി ആസിഫ് അൻസാരിയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കൊപ്പം വിരുന്നിൽ പങ്കുചേർന്നത്. മന്ത്രിമാർക്ക് പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടയാളുകളും വിരുന്നിൽ സന്നിഹിതരായിരുന്നു. ഇവർക്കൊപ്പമാണ് അൻസാരിയെയും മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. ഇഫ്താർ വിരുന്നിൽ അൻസാരിയ്‌ക്കൊപ്പം സ്‌നേഹം പങ്കുവയ്‌ക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മന്ത്രി മമ്താ ഭൂപേഷ്, എംഎൽഎ റഫീഖ് ഖാൻ എന്നിവർക്കൊപ്പമുള്ള ആസിഫിന്റെ ചിത്രങ്ങൾ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെ കലാപകാരികളെ കൂട്ടുപിടിയ്‌ക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രംഗത്തുവരികയായിരുന്നു. പ്രീണനത്തിന്റെ രാഷ്‌ട്രീയമാണ് രാജസ്ഥാനിലെ കോൺഗ്രസിന്റേതെന്ന് ബിജെപി പറഞ്ഞു.
കരൗലിയുൾപ്പെടെയുള്ളവിടങ്ങളിൽ കോൺഗ്രസ് ന്യൂനപക്ഷ പ്രീണനത്തിന്റെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി എംഎൽഎ രാംലാൽ ശർമ്മ വ്യക്തമാക്കി. ഈ ചിത്രം അത് ഒന്നുകൂടി ഒർമ്മിപ്പിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന വർഗ്ഗീയ സംഘർഷങ്ങളിലെ കോൺഗ്രസിന്റെ പങ്കുകൂടിയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്.
Comments