കോഴിക്കോട്: ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ലിംഗപദവിയും സാമൂഹികനീതിയും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ. സ്ത്രീകളെ എല്ലാ പൗരാവകാശങ്ങളും ഉള്ളവരായി മാറ്റിയെടുക്കണമെന്ന് അവർ പറഞ്ഞു.
ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് നിയമ നിർമാണസഭയിൽ മൂന്നിലൊന്നെങ്കിലും സംവരണം തരണേയെന്ന് യാചനാ സ്വരത്തിൽ അഭ്യർത്ഥിക്കേണ്ട സ്ഥിതിയാണുള്ളത്. നീതി നിർവഹണ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവാണെന്ന് സുപ്രിം കോടതി ജഡ്ജിക്ക് പറയേണ്ടിവന്നു. സ്ത്രീകളെ മാറ്റി നിർത്തിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടില്ല. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം ഉയർന്നു വരണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
കുടുംബാസൂത്രണം രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂട്ടുകുടുംബം അണുകുടുംബമായതോടെ കുടുംബത്തിനകത്ത് ആഴ്ന്നിറങ്ങിയിട്ടുള്ള സ്ത്രീവിരുദ്ധ ചിന്താഗതി മാറ്റിയെടുക്കപ്പെടേണ്ടതുണ്ട്. പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ വഴി കുടുംബത്തിനകത്ത് മാറ്റങ്ങൾ വരുത്താൻ കഴിയും. പ്രണയ നൈരാശ്യത്തിൽ പ്രണയിനിയെ കൊന്നു കളയുന്ന സ്വഭാവ രൂപീകരണം കുടുംബത്തിനകത്ത് നിന്നാണ് ഉണ്ടാകുന്നതെന്നും സതീദേവി ഓർമ്മിപ്പിച്ചു.
Comments