തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ പുതിയ നമ്പർ എന്ന പറഞ്ഞ് വാട്‌സപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന് നീക്കം നടത്തിയത്.
ഒട്ടേറെ പേർക്ക് സന്ദേശം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിൽ പരാതി നൽകി. തമിഴ്നാട്ടുകാരൻ ഗണേശന്റെ ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.
നോയിഡയിൽ നിന്നാണ് സന്ദേശങ്ങളെന്ന് വ്യക്തമായതോടെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച സ്പീക്കറുടെ പേരിലും സമാന തട്ടിപ്പിന് ശ്രമമുണ്ടായിരുന്നു. സംഭവത്തിൽ സ്പീക്കർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേരിലും ഇതേ തട്ടിപ്പ് ആവർത്തിച്ചത്.
ഇത് എന്റെ പുതിയ നമ്പരാണ് സേവ് ചെയ്യൂ എന്ന സന്ദേശം ആദ്യം അയച്ചാണ് സ്പീക്കറുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ചത്. പിന്നീട് സഹായ അഭ്യർത്ഥന നടത്തും. മുൻ മന്ത്രി കെ.പി മോഹനന് ഉൾപ്പെടെ തട്ടിപ്പ് സംഘത്തിന്റെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്പീക്കർ പരാതി നൽകിയത്.
Comments