തിരുവനന്തപുരം ; റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കുന്നു. ദുരന്ത നിവാരണഅതോറിറ്റിയുടെ പ്രവർത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത് മുഖ്യമന്ത്രി ഏറ്റെടുക്കാൻ തീരുമാനിച്ചത്. നിലവിൽ ദുരന്തനിവാരണ അതോറിറ്റി റവന്യൂ ഭരിക്കുന്ന സിപിഐയുടെ നേതൃത്വത്തിലാണ്. ഇത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിൽ സിപിഐക്ക് എതിർപ്പുണ്ട്.
പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ ഏറിയത് മുതൽ സിപിഎമ്മിനും സിപിഐക്കുമിടയിലുളള തർക്കവിഷയം കൂടിയാണിത്. കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും അധികാരം വിട്ടുകൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഒന്നുകൂടി ചർച്ച നടത്താമെന്നാണ് കാനം രാജേന്ദ്രൻ പറയുന്നത്.
മഹാമാരിയുടെ കാലത്ത് ആരോഗ്യവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളുടെ ഏകോപനം ദുരന്ത നിവാരണ അതോറിറ്റിക്ക് അനിവാര്യമാണ്. വിവിധ വകുപ്പുകളെ ഒന്നിപ്പിക്കുന്ന ചുമതല ഏതെങ്കിലും ഒരു വകുപ്പിന് ചെയ്യാനാകില്ലെന്നും ഇത് മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുവെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റം കൊണ്ടുവരുന്നത്.
മുഖ്യമന്ത്രി ചെയർമാനും റവന്യുമന്ത്രി വൈസ്ചെയർമാനുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണ നിർവഹണസമിതി. ഇതാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നത്. പ്രകൃതിക്ഷോഭ സമയങ്ങളിലും കൊറോണ വ്യാപന സമയത്തും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
Comments