കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി ജില്ലാ കളക്ടർ.സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് ആവശ്യപെട്ടതായി ജില്ലാ കളക്ടർ പി കെ ജയശ്രീ പറഞ്ഞു.ജില്ലയിലെ അംഗനവാടികളുടെ സുരക്ഷ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഒരു മാസം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു.പക്ഷെ ഐസിഡിഎസ് ഇത് നൽകിയിരുന്നില്ലെന്ന് കോട്ടയം ജില്ലാ കളക്ടർ പറഞ്ഞു. അംഗനവാടി കെട്ടിടം പ്രവർത്തിച്ചത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കുട്ടികൾ പഠിക്കുന്നതിനിടെ അങ്കണവാടിയുടെ ഭിത്തി തകർന്നുവീണത്. കോട്ടയം
വൈക്കം പോളശ്ശേരി കായിക്കരയിലെഅങ്കണവാടി കെട്ടിടത്തിന്റ ഭിത്തിയാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കായിക്കര പനയ്ത്തറ അജീഷിന്റ മകൻ ഗൗതമിനാണ് പരിക്കേറ്റത്. മൂന്ന് വയസുളള കുട്ടിയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം സംഭവിച്ചത്. പതിനഞ്ചോളം കുട്ടികൾ ഉള്ളഅങ്കണവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിന് പുറത്തേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. കുട്ടികൾ ഇരുന്ന മുറിയിലേക്ക് വീഴുകയായിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം വലുതായേനെ.
വീടിനോടു ചേർന്നുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഇവിടെ അങ്കണവാടിപ്രവർത്തിക്കുന്നത്. വെളളം കയറി അടിഭാഗം മുഴുവൻ ബലക്ഷയം വന്ന കെട്ടിടമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു വശത്തെ ഭിത്തി പൂർണമായി ഇടിഞ്ഞ നിലയിലാണ്. ഇടിഞ്ഞ ഭാഗത്ത് ജനൽ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ബാക്കി ഭിത്തി ഇടിയാതിരുന്നത്. ജനലിന്റെ താഴെ വരെ കല്ലുകൾ ഇളകി നിൽക്കുകയാണ്.
Comments