ന്യൂഡൽഹി: 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ കേദാർനാഥിൽ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടൽ വീണ്ടും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ 90ാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണജൂബിലിയുടെയും ഒരു വർഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.
കേന്ദ്രത്തിൽ കോൺഗ്രസ് ഗവൺമെന്റും കേരളത്തിൽ നിന്ന് പ്രതിരോധ മന്ത്രിയും ഉണ്ടായിട്ടും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ശിവഗിരി മഠത്തിലെ സന്ന്യാസിമാരെ സഹായിക്കാൻ മഠം തന്നോട് അഭ്യർത്ഥിക്കുകയായിരുന്നു. അന്ന് സന്ന്യാസിമാരിൽ നിന്ന് തനിക്ക് ലഭിച്ച ആദരം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അന്ന് ബദരീനാഥിൽ കുടുങ്ങിപ്പോയ സന്ന്യാസിവര്യന്മാർ ഇവിടുത്തെ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണിയെ വിളിച്ചപ്പോൾ ഒരു ലക്ഷത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹെലികോപ്റ്റർ വരുമെന്നുമാണ് പറഞ്ഞതെന്നും ഞങ്ങൾക്ക് ലഭിച്ചത് വാഗ്ദാനങ്ങളാണ്. നടപടി ഉണ്ടായില്ലെന്നും ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് പിന്നീട് പറഞ്ഞിരുന്നു.
ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വ്യോമയാനമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലും സമാനമായ മറുപടിയായിരുന്നു നൽകിയത്. എന്നാൽ ഗുജറാത്തിൽ നിന്ന് അവിടെ കുടുങ്ങിയവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നേരിട്ടിറങ്ങുകയും വാഹനങ്ങൾ അയച്ച് സുരക്ഷിതരായി അവരെ തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മഠത്തിൽ നിന്നും വിളിച്ച് സഹായം അഭ്യർത്ഥിച്ചതും അദ്ദേഹം ഇടപെട്ടതും.
Comments