ന്യൂഡൽഹി; കോൺഗ്രസ്സ് നേതൃത്വത്തിലേക്ക് എത്രയും പെട്ടന്ന് പ്രിയങ്ക വാദ്ര കടന്നുവരണമെന്ന പ്രശാന്ത് കിഷോറിന്റെ പദ്ധതിക്ക് പിന്തുണ നൽകാതെ മുതിർന്ന നേതാക്കൾ. സോണിയയയുടെ അപ്രമാദിത്യം അവസാനിപ്പിക്കാതെ കോൺഗ്രസ്സിന്റെ അടിസ്ഥാന പ്രശ്‌നങ്ങളും അധികാരമോഹവും മാറില്ലെന്ന പ്രശാന്തിന്റെ ആശയത്തിൽ ഇനിയും തീരുമാനം എടുക്കാനാകാതെ തടഞ്ഞുനിൽക്കുകയാണ് നേതൃത്വം. കോൺഗ്ര സ്സിന്റെ തിരഞ്ഞെടുപ്പ് നയരൂപീകരണത്തിൽ ആരും കൈകടത്തരുതെന്നും തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കണമെന്ന കിഷോറിന്റെ ആവശ്യവും പൂർണ്ണമായും അംഗീകരി ക്കപ്പെട്ടിട്ടില്ല.
കോൺഗ്രസ്സിലേക്ക് ഇല്ലെന്ന് തീരുമാനിച്ച പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾ സോണിയ അനുകൂലികളായ ചിലർ സ്വാഗതം ചെയ്‌തെങ്കിലും ഭൂരിപക്ഷം മുതിർന്ന നേതാക്കളും അത് അംഗീകരിച്ചിട്ടില്ല. പാർട്ടിക്ക് യുവമുഖം കൊണ്ടുവരാനും ജനങ്ങൾക്കിടയിൽ അഖിലേന്ത്യാ തലത്തിൽ ഒരു നേതാവിനെ പ്രതിഷ്ഠിക്കാനുമുള്ള നിർദ്ദേശങ്ങളാണ് പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ചത്. കോൺഗ്രസ്സിനകത്തെ ആശയകുഴപ്പം പ്രശാന്ത് കിഷോറിന്റെ ട്വീറ്റിലൂടെ പുറത്തുവരികയുമാണ്.
പാർട്ടിയുടെ അദ്ധ്യക്ഷനായി ഒരാളും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മറ്റൊരാളും വേണ്ടമെന്ന നയത്തിനോടും കോൺഗ്രസ്സ് സീനിയേഴ്‌സിന് വിയോജിപ്പാണ്. രാഹുൽഗാന്ധി പാർട്ടിയെ നയിക്കണമെന്നതിൽ നിന്ന് നേതാക്കൾ പിന്നാക്കംപോകുന്നില്ലെന്നത് പ്രശാന്തിന് വലിയ വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനാണ് പ്രശാന്ത് കിഷോറിന് നിർദ്ദേശം നൽകിയത്. എന്നാൽ വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള കിഷോറിന്റെ നിർദ്ദേശങ്ങൾ സോണിയാഗാന്ധി രൂപീകരിച്ച ഉന്നതതല കമ്മിറ്റിയെ ഞെട്ടിച്ചെന്നാണ് കോൺഗ്രസ്സിനകത്തുനിന്നും പുറത്തു വരുന്നത്. കോൺഗ്രസ്സിനകത്തെ അതൃപ്തി തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരാനുള്ള ക്ഷണം സ്‌നേഹപൂർവ്വം നിരസിച്ചത്.
പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചതിൽ മറ്റൊരു പ്രധാന നിർദ്ദേശം പരമ്പരാഗതമായ സഖ്യകക്ഷികളെ അനാവശ്യമായി കൂടെ നിർത്താതെ പുതിയ സഖ്യങ്ങളും പ്രാദേശിക സ്വഭാവമനുസരിച്ച് നീങ്ങുക എന്നതുമാണ്. ബീഹാർ, മഹാരാഷ്‌ട്ര, ജമ്മുകശ്മീർ എന്നിവട ങ്ങളിൽ പുതിയ തന്ത്രങ്ങൾ മെനയാനാണ് കിഷോറിന്റെ പദ്ധതി.
Comments