കോഴിക്കോട്: ചെറുവണ്ണൂരിൽ പോലീസ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ ജിഷ്ണു എന്ന യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ബി.ജെ.പി.ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നല്ലളം പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്.
സംഭവത്തിൽ നല്ലളം പോലീസിന്റെ ഇടപെടലിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സ്റ്റേഷനു മുൻപിൽ മാർച്ച് തടഞ്ഞതിനെ തുടർന്ന് നടത്തിയ
പ്രതിഷേധ സമരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.
മൂക്കിൽ നിന്നും ചെവിയിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലാണ് ജിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് വിവരം. ഇവിടുത്തെ പോലീസിന്റെ കാട്ടാളത്തമാണ് ഈ അവസ്ഥ തെളിയിക്കുന്നത്. പോലീസിനെയും ഗുണ്ടകളെയും അഴിഞ്ഞാടാൻ വിട്ട സാഹചര്യമാണ് കേരളത്തിലെന്നും പ്രശാന്ത് കുമാർ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും കേസന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് നല്ലളം പോലീസ് നൽകുന്ന വിശദീകരണം. കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അക്ബർ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്‌മോർട്ടം ചിത്രീകരിക്കാനും ആർഡിഒ യുടെ സാന്നിധ്യം ഉറപ്പാക്കാനും സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസ് എത്തിയപ്പോൾ ജിഷ്ണു വീട്ടിൽ ഇല്ലായിരുന്നു. എന്നാൽ ഫോണിൽ വിളിച്ചുവരുത്തി
പോലീസ് കൂട്ടിക്കൊണ്ടുപോയി. രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാർ ജിഷ്ണുവിനെ അത്യാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
Comments