കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. ഏഴ് വയസുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നും മറ്റൊരാൾക്ക് കൂടി രോഗലക്ഷണമുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗ വ്യാപനമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഏകദേശം 50 ഓളം ആളുകളിലാണ് അന്ന് രോഗം കണ്ടെത്തിയത്. വെള്ളത്തിലൂടെയായിരുന്നു രോഗവ്യാപനമെന്നാണ് വിവരം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്തായിരുന്നു രോഗം കണ്ടെത്തിയത്.
സാധാരണ ഡയേറിയയേക്കാൾ ഗുരുതരമായ രീതിയിൽ അനുഭവപ്പെടുന്നതാണ് ഷിഗല്ല ബാക്ടീരിയ പിടിപ്പെടുന്നതിന്റെ പ്രാധാന രോഗലക്ഷണം. ജലത്തിലൂടെയും കേടായ ഭക്ഷണ പദാർത്ഥങ്ങളിലൂടെയുമെല്ലാം ബാക്ടീരിയ വ്യാപിക്കും. രോഗം കുട്ടികളിൽ റിപ്പോർട്ട് ചെയ്താൽ മരണസാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ.
രോഗികളുടെ വിസർജ്യവുമായി സമ്പർക്കമുണ്ടായാൽ പെട്ടെന്ന് രോഗം വ്യാപിക്കും. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിലും രോഗവ്യാപനം കൂടും. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങൾ.
Comments