മുംബൈ: ഐപിഎല്ലിലെ ഇത്തവണത്തെ ഏറ്റവും മികച്ച കണ്ടെത്തൽ എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. ഇന്ത്യൻ പേസ് നിരയ്‌ക്ക് മുതൽകൂട്ടായി മാറുന്ന ജമ്മുകശ്മീരിന്റെ കരുത്തൻ ഉമ്രാൻ മാലിക്. സൺറൈസേഴ്‌സ് ഹൈദ്രാബാദിന്റെ താരം ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ വീഴ്‌ത്തിയ വിക്കറ്റുകൾ മാത്രം മതി ഉമ്രാന്റെ കരുത്ത് ബോദ്ധ്യപ്പെടാൻ. അഞ്ചു വിക്കറ്റുകളാണ് ഉമ്രാന്റെ തീപാറുന്ന ബൗളിംഗിൽ വീണത്.
ശരാശരി 147ന് മേൽ വേഗത്തിൽ വരുന്ന യോർക്കറുകൾ നേരിടാനാകാതെ മികച്ച ബാറ്റർമാർ പോലും മൂക്കുംകുത്തി വീഴുകയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അതിവേഗ ബൗളറായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നാണ് ഉമ്രാൻ മാലിക്കിന്റെ ഗുരു എന്നതും പ്രത്യേകതയാണ്.
ഇന്നലെ നടന്ന മത്സരത്തിൽ ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, അഭിനവ് മനോഹർ എന്നിവരാണ് ക്ലീൻ ബൗൾഡായത്. കളിയുടെ നിർണ്ണായ വിക്കറ്റായ ഹാർദ്ദിക് പാണ്ഡ്യ മാത്രം ക്യാച്ചൗട്ടാവുകയായിരുന്നു. വൃദ്ധിമാൻസാഹ ബൗൾഡായ പന്തിന്റെ വേഗത മണിക്കൂറിൽ 153 കിലോമീറ്ററായിരുന്നു.
ഈ ഐപിഎല്ലിൽ നേട്ടങ്ങൾ ഏറെയാണ് ജമ്മുകശ്മീരിന്റെ താരം ഇതുവരെ സ്വന്തമാക്കിയത്. സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്നവരിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഏറ്റവും മികച്ച ബൗളിംഗ് നിരക്ക് ഉമ്രാന്റെ പേരിലാണ്. നാലാമത്തെ മികച്ച ബോളിംഗ് ശരാശരി, മൂന്നാമത്തെ മികച്ച എക്കോണമി, രണ്ടാമത്തെ മികച്ച ബൗളിംഗ് സ്‌ട്രൈക് റേറ്റ്, സീസണിൽ ഒരു പേസ് ബൗളർ ഒരു കളിയിൽ നേടുന്ന ഏറ്റവും അധികം വിക്കറ്റുകൾ, ടീം തോറ്റിട്ടും മികച്ച പ്രകടനത്തിന് സമ്മാനം ഇങ്ങനെ നീളുകയാണ് ഇന്നലത്തെ പ്രകടനത്തോടെ ഉമ്രാന്റെ നേട്ടങ്ങൾ.
Comments