കൊച്ചി ; തൃക്കാക്കര സ്വർണക്കളളക്കടത്ത് കേസിൽ കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനും മുഖ്യപ്രതിയുമായ ഷാബിൻ കുറ്റസമ്മതം നടത്തി. ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് ഷാബിൻ മൊഴി നൽകിയെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ കേസിൽ അറസ്റ്റിലായ ഷാബിൻ 65 ലക്ഷം രൂപയാണ് മുടക്കിയത്. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ 35 ലക്ഷം രൂപ വീതം മുടക്കി. ഒരുകോടി രൂപ ദുബായിലുളള സിറാജുദ്ദീന് അയച്ചുകൊടുത്തിരുന്നു എന്നാണ് പ്രതികളുടെ മൊഴി. രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണക്കളളക്കടത്ത് നടത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സിനിമാ നിർമ്മാതാവായ കേസിലെ പ്രതി സിറാജുദ്ദീൻ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കള്ളക്കടത്തിൽ പങ്കാളിയായ തുരുത്തുമ്മേൽ സിറാജ് എന്നയാളെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വർണം എത്തിയത്.
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ടുകിലോ 232 ഗ്രാം സ്വർണ്ണമാണ് ഇവർ ദുബായിൽ നിന്ന് എത്തിച്ചത്. ഈ മാസം 17ന് ദുബായിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവൻറീവ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
Comments