തിരുവനന്തപുരം: ഹൈഡ്രജനിൽ ഓടുന്ന ടൊയോട്ട മിറായ് കാർ കേരളത്തിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരമാണ് വാഹനം രജിസ്റ്റർ ചെയ്തത്. ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളുടെ പഠനത്തിനാണ് കാർ നൽകിയത്.
ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളിലേയ്‌ക്ക് മാറുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്. കാറിന്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സമാഹരിക്കുന്നത്. മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും, ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേരുമ്പോഴാണ് വാഹനം പ്രവർത്തിക്കുന്നത്. 65 ലക്ഷത്തോളമാണ് വാഹനത്തിന്റെ വില. എഞ്ചിൻ പ്രവർത്തിക്കുമ്പോൾ മാലിന്യമായി പുറത്ത് വരുന്നത് വെള്ളമാണ്.
പ്രത്യേക ഉത്തരവിലൂടെയാണ് കാർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കെഎൽ 01 സിയു 7610 എന്ന വാഹനം ഉടൻ തന്നെ അധികൃതർക്ക് കൈമാറും. അതേസമയം, കെഎസ്ആർടിസിയും ഹൈഡ്രജൻ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്.
Comments