റാണിപൂർ: ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരർ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സുരക്ഷാ സേനയുടെ ക്യാമ്പുകൾക്ക് നേരെ കഴിഞ്ഞ പത്തു ദിവസമായി കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം തുടരുന്നതിനിടെയാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
പത്തിലധികം പ്രദേശങ്ങളിൽ ഭീകരർ വെടിവെയ്പ്പിനും ഷെല്ലാക്രമണത്തിനും പദ്ധതിയിട്ടിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. വരുന്ന ആഴ്ചകളിൽ സുരക്ഷാ സേനയ്ക്ക് നേരെയും കടുത്ത ആക്രമണങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭീകരർ പ്രധാനമായും ഉന്നം വെയ്ക്കുന്നത് സുരക്ഷാ സേനയെ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കമ്യൂണിസ്റ്റ് ഭീകരർ നിലവിൽ തന്ത്രപരമായ പ്രത്യാക്രമണ നീക്കങ്ങൾ (ടിസിഒസി)നടത്തുകയാണെന്നും ഇത് സുരക്ഷാ സേനയുടെ പദ്ധതികൾ മനസിലാക്കാനും സുരക്ഷാ സേനയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്താനുമുള്ള ഭീകരരുടെ നീക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് മുതൽ ജൂൺ വരെയാണ് ടിസിഒസി ഭീകരർ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ടിടിഒസിയെ കുറിച്ച് സുരക്ഷാ സേന ബോധവാൻമാരാണെന്നും പൂർണമായ ജാഗ്രതയിലാണെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചത്തീസ്ഗഢിന്റെ അയൽ സംസ്ഥാനങ്ങളടക്കം കടുത്ത ജാഗ്രതയിലാണ്.
സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ രാത്രി കാലങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കാറുണ്ട്.തങ്ങൾ ഇപ്പോഴും ശക്തരാണെന്നും സുരക്ഷാ സേനയെ ഇഷ്ടാനുസരണം തങ്ങൾക്ക് ആക്രമിക്കാമെന്നും സാധാരണക്കാരുടെ മുമ്പിൽ അവകാശപ്പെടാനാണ് ഇതു വഴി ശ്രമിക്കുന്നതെന്ന് ഛത്തീസ്ഗഡ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിആർപിഎഫിന്റെ പൊടകപാലി ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർത്തിരുന്നു. സുരക്ഷാ സേന ശക്തമായ ഭാഷയിൽ പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Comments