പൈലറ്റ് സിഗരറ്റ് വലിച്ചാൽ എന്ത് സംഭവിക്കും? വിമാനം പറത്തുന്നതിനിടെ പൈലറ്റ് സിഗരറ്റ് വലിക്കുകയാണെങ്കിൽ ആ വിമാനം തന്നെ കത്തിച്ചാമ്പലായേക്കാം.. അതിനുദാഹരണമാണ് ഈജിപ്ത് എയറിന് സംഭവിച്ച അപകടം.. ആറ് വർഷങ്ങൾക്ക് മുമ്പ് നടന്ന ആ വിമാനാപകടത്തിന്റെ ചുരുൾ നീണ്ടകാലത്തെ അന്വേഷണത്തിനൊടുവിൽ പുറത്തുവന്നിരിക്കുകയാണ്. ഇതോടെയാണ് പൈലറ്റുമാരുടെ പുകവലിയും അതിന്റെ പ്രത്യാഘാതങ്ങളും ഇപ്പോൾ ചർച്ചയായിരിക്കുന്നത്..
2016ലായിരുന്നു ലോകത്തെ ലോകത്തെ തന്നെ നടുക്കിയ ആ വിമാന അപകടം സംഭവിച്ചത്. ദുരൂഹമായ സാഹചര്യത്തിൽ വിമാനം തകർന്ന് വീണതോടെ കെയ്‌റോയിലേക്ക് പോകുകയായിരുന്ന 66 പേർ കൊല്ലപ്പെട്ടു. വിമാനത്തിനുള്ളിലുണ്ടായിരുന്ന ഒരാളുടെയും ജീവൻ അവശേഷിച്ചില്ല. ഈജിപ്ത് എയറിന്റെ എംഎസ് 804 എന്ന വിമാനം പൊടുന്നനെ കാണാതാകുകയും തുടർന്നുള്ള അന്വേഷണത്തിൽ, പൊട്ടിത്തെറിച്ച് സമുദ്രത്തിൽ പതിച്ചെന്നുമാണ് കണ്ടെത്താനായത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയില്ല. തകർന്ന് വീഴാനുണ്ടായ കാരണം വർഷങ്ങളോളം അജ്ഞാതമായി തുടർന്നു.
നിഗൂഢ സാഹചര്യത്തിൽ വിമാനം പൊട്ടിത്തെറിച്ച് 66 പേർ കൊല്ലപ്പെട്ടതോടെ ദുരന്തം ലോക ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. വലിയ ചർച്ചാവിഷയമായ വിമാനാപകടത്തിന് പിന്നിൽ ഭീകരാക്രമണമാണെന്ന് പോലും വാദങ്ങളുയർന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തിന്റെ അവശിഷടങ്ങളിൽ നിന്നും സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് തീവ്രവാദ ആക്രമണമാണെന്ന വാദത്തിന് ശക്തി പ്രാപിച്ചത്. വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുമിടെ കൊയ്‌റോ പ്രോസിക്യൂട്ടർ ജനറൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും യാഥാർത്ഥ്യം പുറത്തുവന്നില്ല.
എന്നാൽ കഴിഞ്ഞ ആറ് വർഷമായി തുടരുന്ന അന്വേഷണത്തിനൊടുവിൽ, പൈലറ്റുമാരുടെ അനാസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഫ്രഞ്ച് ഏവിയേഷൻ വിദഗ്ധരാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൈലറ്റുമാർ സിഗരറ്റ് കത്തിച്ചതോടെ കോക്പിറ്റ് തീപിടിച്ചുവെന്നും തുടർന്ന് വിമാനം തകർന്ന് വീഴുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിഗരറ്റ് കത്തിച്ചതിന് പിന്നാലെ എമർജൻസി മാസ്‌കിൽ നിന്ന് ഓക്‌സിജൻ ചോരുകയും ഇത് അഗ്നിബാധയ്‌ക്ക് ഇടയാക്കിയെന്നുമാണ് കണ്ടെത്തൽ. 134 പേജുകളുള്ള അന്വേഷണ റിപ്പോർട്ടിൽ ഈജിപ്ഷ്യൻ പൈലറ്റുമാർക്കെതിരെ രൂക്ഷവിമർശനവും ഉന്നയിക്കുന്നുണ്ട്.
വിമാനം പറത്തുന്നതിനിടെ ഈജിപ്ഷ്യൻ പൈലറ്റുമാർ നിരന്തരമായി പുകവലിച്ചിരുന്നതായും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും പുകവലി കർശനമായി നിരോധിക്കാൻ എയർലൈൻ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ, പാരീസിലെ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ് റിപ്പോർട്ട്.
2016 മെയ് മാസത്തിലായിരുന്നു അത്യധികം ദാരുണമായ ആ വിമാന അപകടം നടന്നത്. പാരീസിൽ നിന്ന് കെയ്റോ പട്ടണത്തിലേക്ക് പോകുകയായിരുന്നു ഈജിപ്ത് എയറിന്റെ വിമാനം. യാത്രാമദ്ധ്യേ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിൽ വിമാനം തകർന്നു വീണു.
40 ഈജിപ്ഷ്യൻ സ്വദേശികൾ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖ് സ്വദേശികൾ, രണ്ട് കനേഡിയൻമാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൺ, പോർച്ചുഗൽ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ അപകടത്തിൽ കൊല്ലപ്പെട്ടു. 37,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഗ്രീക്ക് ദ്വീപായ കാർപതോസിന് 130 നോട്ടിക്കൽ മൈൽ അകലെ നിന്നും ആദ്യം കാണാതാകുകയായിരുന്നു. പിന്നീടാണ് പൊട്ടിത്തെറിച്ച വിവരം ലോകമറിയുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഗ്രീസിന് സമീപം സമുദ്രത്തിൽ നിന്നും കണ്ടെത്തി.
പൈലറ്റായ മുഹമ്മദ് സെയ്ദ് അലി ഷോകൈറോ സഹപൈലറ്റായ മുഹമ്മദ് അഹമ്മദ് മംദൂ അസെമോ എന്നിവരായിരുന്നു കോക്പിറ്റിൽ ഉണ്ടായിരുന്നത്. യാത്രക്കാരെയും വിമാനജീവനക്കാരെയും മുഴുവൻ കൊലയ്‌ക്ക് കൊടുത്ത അപകടത്തിന് കാരണമായ പുകവലിക്ക് പിന്നിൽ ഈ പൈലറ്റുമായിരുന്നു. ദുരന്തത്തിന് കാരണമായ ആ അജ്ഞാത രഹസ്യമാണ് ഇപ്പോൾ ഫ്രഞ്ച് വ്യോമയാന വിദഗ്ധർ പുറത്തുവിട്ടിരിക്കുന്നത്..
Comments