സിറിയയിൽ ഇഫ്താർ വിരുന്നിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സിറിയയിലെ വടക്കുകിഴക്കൻ ദേർ അസ് സോർ പ്രവിശ്യയിലാണ് സംഭവം .
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ മുൻ വക്താവ് നൂറി ഹാമിഷ്, അബു ഖഷാബ് പട്ടണത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ റംസാൻ നോമ്പുമായി ബന്ധപ്പെട്ട് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത് . കൊല്ലപ്പെട്ടവരിൽ നൂറി ഹാമിഷും ഉൾപ്പെടുന്നുവെന്ന് സിറിയൻ മാദ്ധ്യമമായ യൂഫ്രട്ടീസ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.നാലു പേർക്ക് പരിക്കേറ്റു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികളാണ് വെടിവയ്പ്പ് നടത്തിയത്. അബു ഇബ്രാഹിം അൽ ഖുറേഷിയെയും അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവിനെയും യുഎസ് പ്രത്യേക സേന വധിച്ചതിന് പിന്നാലെ വടക്കുകിഴക്കൻ സിറിയയിൽ ഐഎസ് ആക്രമണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 11 ദിവസത്തിനിടെ വടക്കുകിഴക്കൻ സിറിയയെ ലക്ഷ്യമിട്ട് 23 ഐഎസ് ആക്രമണങ്ങൾ നടന്നതായി അന്വേഷണ സംഘങ്ങൾ പറയുന്നു.















