കപടന്റെ സാരോപദേശം, കൊലയാളിയുടെ സ്‌നേഹവാദം, ഏകാധിപതിയുടെ ജനാധിപത്യബോധം , ഇവയിലെല്ലാം ആദ്യ ഭാഗത്ത് നിസ്സംശയം ചേർക്കാവുന്ന ഒരു പദമാണ് സിപിഎം. അത്രത്തോളം വിരോധാഭാസമുള്ള ഒരു സംഘടയാണത്. സ്വന്തം വിഴുപ്പുഭാണ്ഡത്തെ അന്യന്റെ ചുമലിൽ ചാരി അവനെയും നാറ്റിക്കുകയെന്നത് സിപിഎമ്മിന്റെ പണ്ടേക്കു പണ്ടെയുള്ള ചരിത്രമാണ്. സിപിഎം എന്നും പയറ്റുന്ന വിലകുറഞ്ഞൊരു തന്ത്രമാണ് അവിഹിതം പറഞ്ഞ് എതിരാളികളെ ആക്രമിക്കുകയെന്നത്. എതിരാളികളുടെ വീടുകളിലും കിണറുകളിലും അമേധ്യംകൊണ്ട് അഭിഷേകം ചെയ്യുന്ന പതിവിന് സമാനമാണ് ഈ നാണം കെട്ട തന്ത്രവും.
ക്ലാസ് മുറിയിൽ ഇട്ട് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ കുട്ടികളുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് അന്ന് അവര് പ്രചരിപ്പിച്ചത് അയാൾ ജീവിച്ചിരുന്നുവെങ്കിൽ സ്ത്രീകൾക്ക് വഴി നടക്കാൻ കഴിയില്ലെന്നായിരുന്നു. സ്വയരക്ഷയ്‌ക്കായി സ്വന്തംകുട്ടികളെ വഴിയാത്രയിൽ കൂടെക്കൂട്ടിയ മാഷെ കൊല്ലുക കുട്ടികളുടെ മുന്നിൽ വച്ച് അല്ലാതെ സാധിക്കില്ലെന്ന് മനസിലായതോടെയാണ് ഈ നരാധമൻമാർ ക്ലാസ് മുറിയിലിട്ടുതന്നെ ആ കൊടുംക്രൂരത ചെയ്തത്. അതിനുശേഷമാണ് അവിവാഹിതനായ മാസ്റ്ററുടെ മൃതദേഹത്തോട് പോലും സദാചാരത്തിന്റെ പേരിൽ ക്രൂരതകാട്ടിയത്. ഇത് സിപിഎമ്മിന്റെ ജൻമസഹജമായ സ്വഭാവമാണ്. അതെ സമയം പാർട്ടിസഖാക്കളുടെ ചുറ്റും ആ ദുർഗന്ധം എല്ലായ്‌പ്പോഴും ചുറ്റിത്തിരിയുന്നുണ്ട് എന്നത് വർത്തമാനകാല ചരിത്രം.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുന്നോൽ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെട്ട നിജിൻദാസിന് വാടകയ്‌ക്ക് വീടുനൽകിയ സംഭവത്തിൽ അദ്ധ്യാപികയായ ഒരു സ്ത്രീയെ സൈബർ ലിഞ്ചിങ്ങിനു വിധേയമാക്കിയത്. പാർട്ടി പ്രവർത്തകർമാത്രമല്ല തലമുതിർന്ന നേതാക്കളും അശ്ലീലപരാമർശവും ദ്വയാർത്ഥ പ്രയോഗവുമായി രംഗത്ത് എത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയും ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെയും പ്രതികരണം. സൈബർ ഗുണ്ടകളാകട്ടെ പരമാവധി ചെളിവാരിയെറിയുകയും ചെയ്തു. സ്വന്തം പാർട്ടി അനുഭാവിയാണെന്നതോ, വീട് വാടകയ്‌ക്ക് കൊടുത്തതാണെന്നതോ സിപിഎമ്മുകാർക്കൊരു പ്രശ്നമായിരുന്നില്ല.
രമ്യഹരിദാസിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ എ.വിജയരാഘവന്റെ വാക്കുകൾ കേരളം മറന്നിട്ടുണ്ടാവില്ല. മോന്തായം തന്നെ വളഞ്ഞിരിക്കുമ്പോൾ സൈബർ ഗുണ്ടകളുടെ കാര്യം പറയേണ്ടല്ലോ. കപടസദാചാരത്തിന്റെ അഴുക്കുചാലിലിട്ട് വലിച്ചിഴച്ചാണ് എതിരാളികളെ സഖാക്കൾ മാനസികമായി കൊല്ലുന്നത്. വീടുനൽകിയ കുടുംബത്തെ ആർഎസ്എസായി ചിത്രീകരിച്ചു. എന്നാൽ കുടുംബം തന്നെ ഇതിനെതിരെ രംഗത്ത് എത്തി. ഞങ്ങളുടെ അടിവേരുകൾ തന്നെ കമ്യൂണിസമാണെന്ന് കുടുംബാംഗങ്ങൾ പരസ്യമായി പറഞ്ഞു. പാർട്ടിക്കാരായാലും കണ്ണിൽ ചോരയില്ലാതെ പെരുമാറുമെന്നതിന് ഉദാഹരണമായിരുന്നു പിണറായിയിലെ ആ അദ്ധ്യാപികയുടെ അനുഭവം.
ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപയോഗിച്ച വാഹനത്തിൽ മാഷാ അള്ളാ ബോർഡ് വച്ചതും ഫസൽവധം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ചോരപുരണ്ട തുണി ആർഎസ്എസ് കേന്ദ്രത്തിൽ കൊണ്ടിട്ടതും സൈബർലിഞ്ചിങ്ങിന്റെ പ്രാകൃതരൂപം. ടിപി ചന്ദ്രശേഖരന് എതിരെയും അവിഹിത ആരോപണം സഖാക്കൾ നടത്തിയിരുന്നു. ഭാര്യ രമയേയും ഇവർ വെറുതെ വിട്ടില്ല. കമ്യൂണിസം അങ്ങനെയാണ്. കൊല്ലുക മാത്രമല്ല മാനസികമായി ഇഞ്ചിഞ്ചായി കൊല്ലാൻ ഏതു നെറികെട്ട മാർഗവും തേടും. അങ്ങനെയുള്ള മനസ്സുളളവർക്കെ കമ്യൂണിസ്റ്റാവാൻ കഴിയൂ. അതാണ് കമ്യൂണിസത്തിന്റെ ജനിതക വൈകല്യം..














