ന്യൂഡൽഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറൽ എം.എം.നരവനെ പാണ്ഡേയ്‌ക്ക് ഔദ്യോഗിക ബാറ്റൺ കൈമാറി. ഇന്ത്യൻ കരസേനയുടെ 29-ാമത് മേധാവിയായിട്ടാണ് ലഫ്.ജനറൽ മനോജ് ചുമതലയേറ്റത്. സേനയുടെ എഞ്ചിനീയറിംഗ് മേഖലയിൽ നിന്ന് ഉപസൈനിക മേധാവിയായി നരവനെയ്‌ക്ക് കീഴിൽ പ്രവർത്തിക്കുകയായിരുന്നു.
കരസേനയുടെ തലപ്പത്തേക്ക് വരും മുമ്പ് മനോജ് പാണ്ഡെ കിഴക്കൻ മേഖലാ കമാന്റായി പ്രവർത്തിച്ച ദീർഘകാലത്തെ പരിചയമുണ്ട്. ചൈനയുടെ അതിർത്തി പങ്കിടുന്ന സിക്കിം, അരുണാചൽപ്രദേശ് മേഖലയിലെ നിയന്ത്രണ രേഖയുടെ രക്ഷ നോക്കിയിരുന്ന ഉദ്യോഗ സ്ഥനാണ്. 1982ൽ ബോംബേ സാപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കരസേനയുടെ എഞ്ചിനീ യറിംഗ് മേഖലയിലാണ് ആദ്യ ദൗത്യം തുടങ്ങിയത്.
കരസേനയുടെ മേധാവി എന്ന നിലയിൽ പുതിയ തീരുമാനപ്രകാരം സംയുക്ത തീയറ്റർ കമാന്റുകളുടെ ചുമതലയും വഹിക്കേണ്ടതായിട്ടുണ്ട്. നാവികസേനയും വ്യോമസേനയും അടങ്ങുന്ന തീയറ്റർ കമാന്റ് എന്ന ആശയം ജനറൽ ബിപിൻ റാവത് ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയും നരവനെ കരുത്തുപകർന്നതുമായ സംവിധാനമാണ്.
ജമ്മുകശ്മീരിലെ പല്ലാൻവാലയിൽ പാക് ഭീകരർക്കെതിരെ സൈന്യം നടത്തിയ പരാക്രമം എന്ന സേനാ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് മനോജ് പാണ്ഡെയുടെ നേതൃത്വത്തിൽ അന്ന് പ്രവർത്തിച്ചിരുന്ന 117 എഞ്ചിനീയറിംഗ് റജിമെന്റായിരുന്നു. 39 വർഷത്തെ സേവനത്തി നിടയിൽ ജമ്മുകശ്മീരിലും, ഹിമാലയൻ മേഖലയിലും സൈന്യത്തിനായി സേവനം അനുഷ്ഠിച്ചു. ഒപ്പം ഐക്യരാഷ്‌ട്ര രക്ഷാ സേനയ്‌ക്കായി എത്യോപിയയിലും എറിത്രിയയിലും എഞ്ചിനീയറിംഗ് മേധാവിയായി വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിച്ചു.
Comments