ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനുമായുളള ബന്ധത്തിൽ ഇന്ത്യയുടെ സമീപനം വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ എംഎം നരവനെ. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ ഭീകരർക്ക് പിന്തുണ നൽകുന്നതിൽ നിന്നും അവർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവി സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് നരവനെ പൊതുവായ നിലപാട് വ്യക്തമാക്കിയത്.
നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും കശ്മീർ പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്ന് പാക് സൈനിക മേധാവി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാടുകൾ നരവനെ വിശദീകരിച്ചത്. പാകിസ്താനുമായി ബന്ധം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പ്രശ്‌നമില്ല. എന്നാൽ അതിന് മുൻപ് ഭീകരരെ ഒളിപ്പിക്കുകയും ഭീകര സംഘടനകൾക്ക് വേണ്ടി വിദേശ ഫണ്ട് തട്ടുകയും കൊടുംഭീകരരെ ഏത് വിധേനയും സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്താന്റെ പ്രവണത അവസാനിപ്പിക്കണം.
ജമ്മു കശ്മീർ വിഷയം ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രവും പാകിസ്താൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അയൽ രാജ്യങ്ങൾ അസ്ഥിരമാകുന്നത് നല്ലതല്ലെന്നും അത് ഒരിക്കലും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയും പാകിസ്താനുമായി വെടിനിർത്തൽ കരാറിൽ ധാരണയായത്. എന്നാൽ പാക് സൈനികർ കരാർ ലംഘിച്ചുകൊണ്ട് അതിർത്തിയിൽ വീണ്ടും ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ പാകിസ്താൻ രാഷ്‌ട്രീയ അസ്ഥിരതയിലേക്കും ഭരണ പ്രതിസന്ധിയിലേക്കും വീണു. അവിശ്വാസത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ പുറത്താക്കുകയും പകരം ഷെഹ്ബാസ് ഷെരീഫ് സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. അധികാരമേറ്റതിന് പിന്നാലെ കശ്മീർ വിഷയം പരിഹരിക്കാതെ ഇന്ത്യയുമായുളള ബന്ധം സാധാരണ നിലയിലെത്തില്ലെന്നായിരുന്നു ഷെരീഫിന്റെ ആദ്യ പ്രതികരണം
Comments