തിരുവനന്തപുരം: പ്ലസ്ടൂ കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദത്തിൽ നിലപാട് മാറ്റി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പോർട്ടലിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. സത്യസന്ധമായ മൂല്യനിർണ്ണയം ഉറപ്പാക്കുമെന്നും രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണ്ണയം ഉറപ്പു വരുത്തും. അർഹതപ്പെട്ട മാർക്ക് വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. കഠിനമായിരുന്ന പ്ലസ്ടൂ കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യനിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ വിദ്യാർത്ഥികളുടെ 10 മുതൽ 20 വരെ മാർക്ക് നഷ്ടമാകുമെന്നും അദ്ധ്യാപകർ അറിയിച്ചിരുന്നു.
കഠിനമേറിയ ചോദ്യങ്ങൾ കൂടുതലും വന്നത് ഫോക്‌സ് ഏരിയയ്‌ക്ക് പുറത്ത് നിന്നാണ്. ചില ചോദ്യങ്ങൾ ഉത്തരമായി നൽകിയ ഓപ്ഷനിൽ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാനായിരുന്നു 12 മുതിർന്ന അദ്ധ്യാപകർ ചേർന്നു സ്‌കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ പുനക്രമീകരണം നടത്തിയത്. എന്നാലിത് വരിക്കോരി മാർക്ക് നൽകൽ എന്ന് കാണിച്ച് ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചിക മൂല്യ നിർണ്ണയത്തിൽ ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതാണ് വിവാദം ആയത്.
Comments