പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി
വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് തന്നെ ഏതാനും മാസങ്ങൾക്കുളളിൽ ഇസ്ലാമിക ഭീകരവാദികൾ ആസൂത്രണം ചെയ്ത് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണ് ശ്രീനിവാസന്റെ കൊലപാതകം. ആലപ്പുഴയിലും സമാനമായ സംഭവം നടന്നു. ഇത് അപകടകരമായ സ്ഥിതിയാണ്. ജനങ്ങൾക്ക് സൈ്വരജീവിതം ഉറപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാഷ്‌ട്രീയ എതിരാളികളെ അമർച്ചചെയ്യാൻ തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഭരിക്കുന്ന പാർട്ടി സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നത്.
തീവ്രവാദികളുടെ ഗൂഢാലോചന കണ്ടെത്തുന്നതിൽ ഇന്റലിജൻസ് പരാജയപ്പെട്ടിരിക്കുന്നു. പോലീസിൽ കഴിവുളള ധാരാളം ഉദ്യോഗസ്ഥരുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ കണ്ടെത്താനും തടയാനും നടപടി സ്വീകരിക്കാനും കേരള പോലീസിന് കഴിഞ്ഞിരുന്നു. എന്തുകൊണ്ട് ഇപ്പോൾ കഴിയുന്നില്ല എന്ന ചോദ്യം കേരളം അപകടകരമായ ഒരു സ്ഥിതിയിലേക്ക്് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് കാണേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.
മതത്തിന്റെ മറ ഉപയോഗിച്ചാണ് ലോകത്ത് എല്ലായിടത്തും സാധരണക്കാർക്ക് മേൽ ഇസ്ലാമിക തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്. അവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആർഎസ്എസിനെയും എസ്ഡിപിഐയെയും ഒരേ തുലാസിൽ തൂക്കാനാണ് സർക്കാർ നോക്കിയത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
Comments