മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിസിനസുകാരനായ സുകേഷ് ചന്ദ്രശേഖരനിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തി നടി ജാക്വിലിൻ ഫെർണാണ്ടസ്. താരത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് വേണ്ടി സുകേഷ് നിരവധി സ്വകാര്യ ഹെലികോപ്ടറുകൾ വാടകയ്‌ക്ക് എടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിൻ ഇഡിയ്‌ക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ലിമിറ്റഡ് എഡിഷനുകളായ പെർഫ്യൂമുകൾ, ഗുച്ചിയുടെ മൂന്ന് ബാഗുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂ, ഡയമണ്ട് കമ്മലുകൾ തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചു. ഒരു മിനി കൂപ്പർ കാറും നൽകിയിരുന്നു. എന്നാൽ മിനികൂപ്പർ താൻ സ്വീകരിക്കാത്തതിനാൽ ഇത് തിരിച്ചു കൊണ്ടു പോയെന്നും ജാക്വിലിൻ മൊഴി നൽകി. കേരളത്തിൽ മൂന്ന് ദിവസം പ്രൈവറ്റ് ജെറ്റിൽ സുകേഷിനൊപ്പം എത്തിയിരുന്നുവെന്നും ജാക്വിലിന്റെ മൊഴിയിൽ പറയുന്നുണ്ട്.
രത്‌നവേൽ ചന്ദ്രശേഖർ എന്ന് പേരിലാണ് ജാക്വിലിന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. സൺടിവി ഉടമയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗവുമാണെന്നായിരുന്നു സുകേഷ് ജാക്വിലിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മേക്കപ്പ് മാൻ വഴിയാണ് സുകേഷിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സുകേഷിനെ താൻ നേരിൽ കാണുന്നത്. 2020 ഡിസംബർ മുതൽ 2021 ജനുവരി വരെ സുകേഷ് ചന്ദ്രശേഖർ തന്നോട് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കോളുകളോട് ആദ്യം താൻ പ്രതികരിച്ചില്ലെന്ന് ജാക്വലിൻ ഫെർണാണ്ടസ് ഇഡിയോട് പറഞ്ഞു.
അതേസമയം കേസിൽ ജാക്വിലിൻ കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 7.12 കോടി നടിയുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായിരുന്നു. ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. ഏകദേശം 1,73,000 ഡോളറാണ് ജാക്വിലിന്റെ കുടുംബത്തിനായി സുകേഷ് ചെലവാക്കിയത്. ഇതിന് പുറമെ, 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് വേണ്ടിയും ഇയാൾ വാങ്ങിയിരുന്നു എന്ന് ഇഡി പറയുന്നു.
Comments