പത്തനംതിട്ട: ഷവർമ്മ ഉണ്ടാക്കുന്നതിലെ നിലവാരമില്ലായ്മ മറികടക്കാൻ സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പ്രധാനമായും ഷവർമ്മ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാസം നല്ല രീതിയിൽ പാചകം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കാസർകോഡ് ഷവർമ്മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ഒരു പെൺകുട്ടി കൊല്ലപ്പെടുകയും നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളും നടപടികളും കടുപ്പിച്ചത്.
ഷവർമ്മ ഉണ്ടാക്കുന്നതിൽ നിലവാരം ഉറപ്പുവരുത്തുന്നതിനായിട്ടാണ് സംസ്ഥാന തലത്തിൽ മാനദണ്ഡം കൊണ്ടുവരികയെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിക്കഴിഞ്ഞു. പലപ്പോഴും ഉപയോഗിക്കുന്നത് പാസ്ചുറൈസ് ചെയ്യാത്ത മുട്ടയാണ്. മാസം നല്ല രീതിയിൽ പാചകം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മെക്കനൈസ്ഡ് ആയ മെഷീൻ വേണം പലപ്പോഴും അതുണ്ടാകുന്നില്ലെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. കുട്ടികൾക്ക് ചികിത്സ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെ തുടർന്ന് ഷവർമ്മ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അതേസമയം ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന വിമർശനങ്ങളും ശക്തമാണ്.















