മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് വളരെ വേഗത്തിൽ ഇടം പിടിച്ച വിഭവമാണ് ഷവർമ.കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷവർമ പക്ഷേ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മരണത്തിന് വരെ കാരണമാകും എന്നതിന്റെ തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്. കഴിഞ്ഞ ദിവസം ഷവർമ കഴിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ചതോടെ ഷവർമ ഉയർത്തുന്ന അപകടഭീഷണികൾ വീണ്ടും ചർച്ചയാവുകയാണ്. യഥാർത്ഥത്തിൽ മറ്റ് സ്ഥലങ്ങളിൽ ഒരിക്കൽപോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ ഇവിടെ വില്ലനാകുന്നു എന്ന ചോദ്യത്തിന് ആണ് ആദ്യം ഉത്തരം കണ്ടു പിടിക്കേണ്ടത്. ഉണ്ടാക്കുന്ന രീതി തന്നെയാണ് ഷവർമ വില്ലനാകുന്നതിന്റെ പ്രധാനകാരണം.
ഭക്ഷ്യവിഷബാധ അത്ര ചെറിയ ആരോഗ്യപ്രശ്നമല്ല.നന്നായി വേവിച്ച് വേണം എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കാൻ.പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ നന്നായി വേവിക്കണം.അത് കൊണ്ട് തന്നെ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്ത് ഗ്രിൽ അടുപ്പിന് മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ.കോഴി ഇറച്ചിയിൽ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാൽമൊണല്ല.ഇതാണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ പ്രവേശിച്ച് നാലഞ്ച് മണിക്കൂറിനുള്ളിൽ തന്നെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും.
മാംസം ഒരു ഇൻസുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല.സാൽമൊണെല്ല നശിക്കണമെങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് സംഭവിക്കാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറുന്നതിനും കാരണമാകുന്നു.
ഷവർമയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയിൽ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, നമ്മുടെ നാട്ടിൽ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് സാൽമൊണെല്ല പടരാൻ കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോൾ പൂപ്പൽ വരും. ഇതും അപകടത്തിന് കാരണമാകുന്നു.
ബോട്ടുലിനം ടോക്സിൻ എന്ന വിഷാംശമാണ് ഷവർമയ്‌ക്കുള്ളിലെ മരണ കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്. വീണ്ടും വീണ്ടും തണുപ്പിച്ചും ചൂടാക്കുകയും ചെയ്യുമ്പോഴും ഇറച്ചി പൂർണമായി വേവിക്കുന്നില്ല. ഈ അവസ്ഥയിൽ ഇറച്ചിയിൽ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇത്തരം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിൻ നിർമിക്കുന്നത്. ഈ വിഷം ഉള്ളിൽച്ചെന്നാലുടൻ ശരീരത്തിലെ സ്‌കെലറ്റൻ മസിൽസ് തളർന്നു തുടങ്ങും. 12 മണിക്കൂറിനകം ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.ഇത് മരണത്തിന് കാരണമാകുന്നു.
ശ്രദ്ധയോടെ പെരുമാറിയാൽ ഒഴിവാക്കാവുന്നതാണ് പല ഭക്ഷ്യവിഷബാധയും തിരക്കും ലാഭക്കൊതിയും ഫാസ്റ്റ് ഫുഡ് സംസ്‌കാരവും കാരണം അപകടം ക്ഷണിച്ച് വരുത്തുകയാണ് മലയാളികൾ.
Comments