ന്യൂഡൽഹി : ജേർണലിസം വിദ്യാർത്ഥികൾ എന്ന പേരിൽ ആളുകളെ എത്തിച്ച് രാജ്യത്തെ നിർണായക വിവരങ്ങൾ ചോർത്താനുള്ള പാകിസ്താൻ ശ്രമം പൊളിച്ച് ഇന്ത്യ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ രാജ്യത്തെത്തിച്ച് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങളാണ് പാകിസ്താൻ നടത്തിയത്. ജമ്മു കശ്മീരിലെ അന്വേഷണ ഏജൻസി ഇത് സംബന്ധിച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്തു.
ആറ് മാസങ്ങൾക്ക് മുൻപ് സംശയാസ്പദമായ സാഹചര്യത്തിൽ കശ്മീരിൽ നിന്നും ദോഡ സ്വദേശിയായ ആസിഫ് ഷബീര് നായിക് എന്നയാളെ പിടികൂടിയിരുന്നു. പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് ബാരാമുളള ശ്രീനഗർ റോഡിന്റെയും, വിമാനത്താവളത്തിന്റെയും, സമീപത്തുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും ചിത്രങ്ങൾ കണ്ടെത്തി. ഇതാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചത്.
വിദ്യാർത്ഥികൾ എന്ന വ്യാജേന ആളുകളെ ഇന്ത്യയിലെത്തിച്ച് ഭീകരാക്രമണങ്ങൾ നടത്താൻ പാക് സംഘടനകൾ പദ്ധതിയിടുന്നതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാകിസ്താനിൽ ഇരുന്ന് രണ്ട് പേർ പ്രവർത്തിക്കുന്നുണ്ട് എന്ന വിവരങ്ങളും ലഭിച്ചു. ഖാലിദ് ഷബീർ, സഫ്ദാർ ഹുസൈൻ എന്നിവരാണ് ഭീകര സംഘടനയ്‌ക്ക് വേണ്ടി പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്നത്.
പിടിയിലായ ആസിഫ് ഷബീർ നായിക്കിന്റെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ ഇയാൾ പാകിസ്താനിലെ സ്ഥിരം സന്ദർശകനാണെന്ന് കണ്ടെത്തി. ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലാണ് ഇയാൾ മാസ് കമ്മ്യൂണിക്കേഷൻ ബിരുദം പഠിക്കുന്നത്. ഇന്റേൺഷിപ്പിന് എന്ന വ്യാജേനയാണ് യുവാവ് ഇന്ത്യയിലെത്തിയത്. ഇവിടുത്തെ വിവരങ്ങൾ ചോർത്തി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീകര സംഘടന ഇയാളെ പറഞ്ഞയച്ചത് എന്നും തെളിവുകൾ ലഭിച്ചു. ഇയാളുടെ അച്ഛൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ നേതാവാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മൂന്ന് വർഷത്തോളമായി യുവാവ് പാകിസ്താനിൽ പഠിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments