അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നു. കേദ്ബ്രഹ്മയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്ട്വാൾ രാജിവെച്ചു. ഉടൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
കേദ്ബ്രഹ്മ വനവാസി മേഖലയിലെ എംഎൽഎയായ കോട്ട്വാൾ ഇന്ന് രാവിലെയാണ് സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്. 2007 മുതൽ ഗുജറാത്തിൽ എംഎൽഎ ആയി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതലുള്ള പ്രവർത്തന രീതി താൻ കണ്ടതാണ്. ആ രീതി തനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാൽ അന്ന് തന്റെ പ്രത്യയശാസ്ത്രം കാരണമാണ് കോൺഗ്രസിൽ തന്നെ തുടർന്നത്.
തന്റെ പ്രദേശത്തെ ആദിവാസികൾക്ക് വികസനം എത്തിക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു. വളർച്ചയും വികസനവും കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അതുകൊണ്ടാണ് താൻ ബിജെപിയിൽ ചേരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ബിജെപി ആസ്ഥാനമായ -ശ്രീകമലത്തിൽ വെച്ച് ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎയുടെ രാജിയോടെ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗബലം 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 111 എംഎൽഎമാരാണുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നത്. ഇത് കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Comments