മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അറസ്റ്റിലായ റാണ ദമ്പതികൾക്ക് ജാമ്യം. മുംബൈ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അമരാവതി എംപി നവനീത് റാണയുടെയും ഭർത്താവും എംഎൽഎയുമായ രവി റാണയേയും ഏപ്രൽ 23നാണ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരേയും മുംബൈ ബൈക്കൂള ജയിലിൽ നിന്നും മോചിപ്പിച്ചു.
റാണ ദമ്പതികളുടെ അഭിഭാഷകരുടെ വാദം അംഗീകരിച്ച് ജസ്റ്റിസ് രാഹുൽ റൊകഡെ ഇരുവർക്കും ചില ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടുകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഈ സാഹചര്യത്തിൽ ഇരുവരുടേയും വാർത്താസമ്മേളനം ഉണ്ടാകില്ല.
താക്കറെ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഇവരുടെ ജാമ്യത്തിലൂടെ നേരിടേണ്ടി വന്നിരിക്കുന്നത്. ഇവരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. നവനീത് റാണയും ഭർത്താവ് രവി റാണയും കഴിഞ്ഞ 12 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഇവരെ എങ്ങനെ ശിക്ഷിക്കാൻ കഴിയും എന്നാണ് റാണ ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബാദ് പോണ്ട കോടതിയിൽ വാദിച്ചത്.
എംപിയും എംഎൽഎയും മുസ്ലീം പള്ളിക്ക് മുന്നിൽ പോയി നിന്ന് ഹനുമാൻ ചാലിസ ജപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസെടുക്കാമായിരുന്നു. എന്നാൽ ഇവർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പോയി ഹനുമാൻ ചാലിസ ചൊല്ലുമെന്നാണ് പറഞ്ഞത് എന്നും അത് കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
Comments