ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് മുൻപിൽ ദേശഭക്തിഗാനം ആലപിക്കുന്ന ഏഴുവയസ്സുകാരനെ പരിഹസിച്ച ഹാസ്യനടൻ കുനാൽ കമ്രയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കുട്ടിയുടെ പിതാവ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിതാവ് ഗണേഷ് പോൾ ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയപ്പോഴാണ് ഏഴ് വയസ്സുകാരൻ അദ്ദേഹത്തിന് മുൻപിൽ ഗാനം ആലപിച്ചത്.
പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പരിഹാസ വീഡിയോയാക്കിയാണ് കുനാൽ കമ്ര പ്രചരിപ്പിച്ചത്. ഏഴ് വയസ്സുകാരൻ പാടുന്ന ദേശഭക്തിഗാനത്തിന്റെ സ്ഥാനത്ത് 2010 ൽ പുറത്തിറങ്ങിയ പീപ്ലി എന്ന ചിത്രത്തിലെ ഗാനമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെ പിതാവ് രംഗത്ത് വരികയായിരുന്നു. തന്റെ മകന്റെ ദൃശ്യങ്ങൾ മോർഫ് ചെയ്യാൻ ആരാണ് കുനാൽ കമ്രയ്‌ക്ക് അനുവാദം നൽകിയതെന്ന് ഗണേഷ് പോൾ ചോദിച്ചു. ചില ആളുകൾ പറയുന്നു ഇത് പരിഹാസം ആണെന്ന്. കുട്ടികളെ ഉപയോഗിച്ചല്ല തമാശ കളിക്കേണ്ടത്. സംഭവത്തിൽ കുനാൽ കമ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മകനെ ഇതിൽ നിന്നെല്ലാം മാറ്റി നിർത്താനാണ് ശ്രമിക്കുന്നത്. മകൻ പ്രധാനമന്ത്രിയ്‌ക്ക് മുൻപിൽ ഗാനം ആലപിച്ചത് പ്രശസ്തിയ്‌ക്ക് വേണ്ടിയല്ല. ഫേസ്ബുക്ക് എന്തെന്നോ, ട്വിറ്റർ എന്തെന്നോ അവനറിയില്ല. മാതൃരാജ്യത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് അവൻ ഗാനം ആലപിച്ചത്. കുനൽ കമ്രയെക്കാളും ചെറുതാണ് തന്റെ മകൻ. എന്നിട്ടും അവനിൽ രാജ്യസ്‌നേഹം ഉണ്ടെന്നും ഗണേഷ് പോൾ പ്രതികരിച്ചു.
Comments