കോഴിക്കോട് : ദുബായിലെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോർട്ടം നടത്തുക. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. തഹസിൽദാറുടെ സാന്നിദ്ധ്യത്തിലാകും പോസ്റ്റ്‌മോർട്ടം നടക്കുക.
റിഫയുടേത് ആത്മഹത്യയാണെന്നായിരുന്നു ദുബായ് പോലീസിന്റെ സ്ഥിരീകരണം. ഇതേ തുടർന്ന് പോസ്റ്റ്‌മോർട്ടം ചെയ്യാതെയായിരുന്നു മൃതദേഹം നാട്ടിലേക്ക് അയച്ചത്. നാട്ടിലും പോസ്റ്റ്‌മോർട്ടം നടത്തിയില്ല. റിഫയുടെ മൃതദേഹം അരമണിക്കൂറിനുള്ളിൽ സംസ്‌കരിക്കാൻ മെഹ്നാസിന്റെ ബന്ധുക്കളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്.
ദുബായിൽവെച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താത്തതിലും, ബന്ധുക്കൾ ചെലുത്തിയ സമ്മർദ്ദത്തിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കഴിഞ്ഞ ദിവസം മെഹ്നാസിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.
Comments