കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉടൻ രാജിവെച്ചേക്കുമെന്ന് സൂചന. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടാകുന്നത്.
രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിട്ടുണ്ട്. രാജ്യത്ത് വർധിച്ച് വരുന്ന വിദേശകടവും തന്മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രിയുടെ ചുമതലയിൽ നിന്നും മഹിന്ദ രജപക്‌സെ ഒഴിയുന്നത്.
നിലവിൽ ദ്വീപ് രാഷ്‌ട്രം നേരിടുന്ന പ്രതിസന്ധികൾക്ക് തന്റെ രാജിയാണ് ഏക പരിഹാരമെങ്കിൽ അതിന് തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ അറിയിച്ചു. മന്ത്രിസഭാംഗങ്ങളായ പ്രസന്ന രണതുംഗ, നലക ഗോദഹേവ, രമേഷ് പതിരണ എന്നിവരും ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കാനുള്ള മഹിന്ദ രാജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ മന്ത്രിസഭയും പിരിച്ചുവിടേണ്ടി വരും.
ഇതിനിടെ കനത്ത ഭക്ഷ്യക്ഷാമവും വൈദ്യുതിക്ഷാമവുമാണ് ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ പിന്തുണയോടെ നിലവിൽ മുന്നോട്ട് പോകുകയാണ് രാജ്യം. വദേശനാണ്യ ശേഖരം കുറഞ്ഞതോടെ രാജ്യത്തിനാവശ്യമായ ഇന്ധനവും വാതകവും ഉൾപ്പെടെ അവശ്യസാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ശ്രീലങ്ക.
Comments