തൊടുപുഴ : കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ കേരളത്തിലെ ഹോട്ടലുകളിൽ റെയ്ഡ് പരമ്പര. ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ നിയമലംഘനം നടത്തിയ 10 ഹോട്ടലുകൾ പൂട്ടിച്ചു. 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
തൊടുപുഴയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും പിടിച്ചെടുത്തു നശിപ്പിച്ചു. തൊടുപുഴയിൽ അഞ്ച് കടകളും അടിമാലി, മൂന്നാർ എന്നിവിടങ്ങളിലായി നാല് കടകളും ചെറുതോണിയിൽ ഒരു ഹോട്ടലുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും നടത്തിയ പരിശോധനയിൽ എട്ടു കിലോ പഴകിയ മത്സ്യവും പിടിച്ചെടുത്തു.
കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾ അടപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുമാണ് അടപ്പിച്ചത്. 30 കിലോ കോഴിയിറച്ചിയും ഇവിടെ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു.
Comments