ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് നിർദ്ദേശിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ടെസ്ലയുടെ ഉയർന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് അദാർ പുനാവാല നിർദ്ദേശിച്ചിരിക്കുന്നത്. ട്വിറ്റർ വാങ്ങാനുള്ള നീക്കം നടക്കാതെ വരികയാണെങ്കിൽ ആ മൂലധനം ഇന്ത്യയിൽ ടെസ്ല നിർമ്മിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കും ഇതെന്നും പൂനാവാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പൂനാവാല പ്രതികരണവുമായി എത്തിയിരിക്കുന്നത്. 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാമെന്ന് ടെസ്ല മേധാവി വാഗ്ദാനം ചെയ്യുകയും ട്വിറ്റർ ബോർഡ് അദ്ദേഹത്തിന്റെ ഓഫർ അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പൂനവാല മസ്‌കിന് ഉപദേശം നൽകിയത്.
Hey @elonmusk just in case you don't end up buying @Twitter, do look at investing some of that capital in INDIA for high-quality large-scale manufacturing of @Tesla cars. I assure you this will be the best investment you'll ever make.
— Adar Poonawalla (@adarpoonawalla) May 8, 2022
ടെസ്ല, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌ക് ഇന്ത്യൻ വിപണിയും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ടെസ്ല ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തെ ഇറക്കുമതി തീരുവ മൂലം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തന്റെ പദ്ധതികൾ പരാജയപ്പെട്ടുവെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ഇലോൺ മസ്‌കിന് വേണമെങ്കിൽ ഇന്ത്യയിൽ നിക്ഷേപം നടത്താമെന്നും എന്നാൽ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ ടെസ്ലയുടെ വാഹനങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയും വ്യക്തമാക്കിയിരുന്നു.
Comments