തിരുവനന്തപുരം: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധനകൾ ഇന്നും തുടർന്നു. ഈ മാസം 2 മുതൽ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ഇതിനിടെ പിടിച്ചെടുത്തത് പാചകത്തിനായി സൂക്ഷിച്ചിരുന്ന 180 കിലോഗ്രാം വൃത്തിഹീനമായ മാംസമാണ്. 129 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകൾക്കെതിരെ നടപടി സ്വീകരിച്ചതായും 531 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇന്ന് 572 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ നടക്കുന്നത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളിൽ 2048 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്‌ക്കായി ശർക്കരയുടെ 134 സർവയലൻസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
Comments