തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാഴ്ചവെച്ച് പാറമേക്കാവും തിരുവമ്പാടിയും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സാമ്പിൾ നടന്നത്. റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമായില്ലെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് വലിയ ആരവത്തോടെ ജനങ്ങൾ വെടിക്കെട്ട് ആസ്വദിച്ചു. ഞായറാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.
മാലപ്പടക്കങ്ങളും കുഴിമിന്നികളും അമിട്ടുകളും ആകാശത്ത് ദൃശ്യവിസ്മയം തീർത്തു. പ്രസിദ്ധമായ പൂരം വെടിക്കെട്ടിന്റെ സാമ്പിൾ പാറമേക്കാവും തിരുവമ്പാടിയും ചേർന്ന് അതിമനോഹരമാക്കി. കണ്ണുചിമ്മാൻ സമയം നൽകാതെയാണ് ഇരുകൂട്ടരും ആകാശത്ത് വർണവിസ്മയം തീർത്തത്. പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ടിന് തിരിതെളിച്ച് പൂരരാവിൽ ആകാശവിസ്മയം തീർത്തു. പിന്നാലെ തിരുവമ്പാടി തിരികൊളുത്തി സാമ്പിൾ വെടിക്കെട്ട് മനോഹരമാക്കി.
സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റാതെ വെടിക്കെട്ട് നടത്താനാകില്ലെന്ന നിലപാടിൽ ദേവസ്വം ഉറച്ചുനിന്നിരുന്നെങ്കിലും പെസോ അധികൃതരുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. നൂറുമീറ്റർ പരിധി പാലിക്കുക എന്നത് സുപ്രീംകോടതി നിർദേശമാണെന്നും ലംഘിക്കാനാവില്ലെന്നുമായിരുന്നു പെസോയുടെ കേരള മേധാവി പി.കെ റാണ നൽകിയ വിശദീകരണം. ഇതോടെ പെസോ ( പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ ) നൽകിയ നിർദേശത്തിന് അനുസരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പോലീസും നിർബന്ധിതരാകുകയായിരുന്നു.
വലിയ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെയാണ് വെടിക്കെട്ട് നടന്നത്. ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ വൻ സന്നാഹം പൂരപറമ്പിൽ സജ്ജമായിരുന്നു. ജില്ലാ കളക്ടർ ഹരിത വി. കുമാർ ഉൾപ്പെടെയുള്ളവരും സാമ്പിൾ വെടിക്കെട്ടിന് മുമ്പ് തന്നെ പൂരനഗരിയിൽ സന്നിഹിതരായിരുന്നു.
Comments