ബാദ്ഗാദ്:’ഷൂട്ടിങ് സ്‌കിൽ’ പുറത്തെടുത്ത ഒരു പിതാവാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ കഥാപാത്രം. തന്റെ മകന്റെ വായിൽ വെച്ച സിഗരറ്റ് എകെ-47 ഉപയോഗിച്ച് ഷൂട്ട് ചെയ്തതോടെയാണ് ഇറാഖ് സ്വദേശിയായ പിതാവ് ചർച്ചയായത്.
വായിൽ സിഗരറ്റ് പിടിക്കാനും തല ആകാശത്തേക്ക് ഉയർത്തിപ്പിടിക്കാനുമാണ് തന്റെ മകനോട് ഷൂട്ടർ ആവശ്യപ്പെടുന്നത്. തൊട്ടുപിന്നാലെ മകന് അരികിൽ നിന്നും മീറ്ററുകൾ മാറി നിന്ന പിതാവ് എകെ 47 ഉപയോഗിച്ച് സിഗരറ്റിനെ ഉന്നം വെക്കുന്നു. ലക്ഷ്യം പിഴച്ചാൽ മകന്റെ തല ചിതറിതെറിക്കുമെന്ന് അറിഞ്ഞിട്ടും അയാൾ വെടിയുതിർത്തു.
ഷാർപ്പ് ഷൂട്ടറായ പിതാവിന്റെ ഉന്നം കൃത്യമായി സിഗരറ്റിലേക്ക് തൊടുത്തുവിടുകയും അയാൾ ആഹ്ലാദിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുന്നത്. ദക്ഷിണ ഇറാഖിലെ മുത്തന്ന മേഖലയിലാണ് സംഭവം.
ഇതിന് പിന്നാലെ അപകടകരമായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇറാഖിലെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. പിതാവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ദൃശ്യങ്ങൾ വൈറലായതോടെ ഉയർന്നുവന്നത്. ഇയാൾ ഒരു പിതാവാണോയെന്നും മകന്റെ സുരക്ഷയെക്കാൾ തന്റെ കഴിവെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് പിതാവിനെന്നും പ്രതികരണങ്ങളുണ്ടായി.
ഇതാദ്യമായല്ല മക്കളെ ഉപയോഗിച്ച് അപകടകരമായ പരക്ഷീണങ്ങൾ നടക്കുന്നത്. ഇറാഖിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തിട്ടുണ്ട്.
Comments