തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവമാണെന്ന് പെരുവനം കുട്ടൻ മാരാർ. മഹാമാരിയെ തുടർന്ന് രണ്ട് വർഷക്കാലം തൃശൂർ പൂരം ചടങ്ങായി നടക്കേണ്ട സാഹചര്യം കൈവന്നു. ഇല്ലാതാകുമ്പോഴുണ്ടാകുന്ന നഷ്ടബോധമാണ് അതിന്റെ മഹത്വം മനസിലാക്കാൻ സഹായിക്കുകയെന്നും പൂരം മുടങ്ങിയപ്പോൾ തൃശൂർ പൂരത്തിന്റെ മഹത്വം വർധിക്കുകയാണ് ചെയ്തതെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
കഴിഞ്ഞ തവണ അതിജീവനത്തിന്റെ പൂരമായിരുന്നു. എല്ലാ ചടങ്ങുകളും നടത്തി. ഇലഞ്ഞിത്തറമേളവും ഗംഭീരമായി നടന്നു. എന്നാൽ അത് ആസ്വദിക്കാൻ കാത്തിരുന്ന ആയിരക്കണക്കിന് പേർക്ക് കാണാൻ സാധിക്കാതെയായിരുന്നു ഓരോ ചടങ്ങുകളും പൂർത്തീകരിച്ചത്. പക്ഷേ ഇത്തവണ എല്ലാ പൊലിമയോടെയും സർവ്വസ്വാതന്ത്ര്യത്തോടെയും പൂരം ആഘോഷിക്കാനും പൂരപ്രേമികൾക്ക് ഈ സന്നിധിയിലെത്താനുമുള്ള ഭാഗ്യമുണ്ടായി. ഇത് പുനരുദ്ധാരണത്തിന്റെ പൂരമാണെന്നും കുട്ടൻ മാരാർ പറഞ്ഞു.
24-ാമത് വർഷം ഇലഞ്ഞിച്ചുവട്ടിലെത്തുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും പെരുവനം കുട്ടൻ മാരാർ കൂട്ടിച്ചേർത്തു. വടക്കുംനാഥ സന്നിധിയിൽ ഇലഞ്ഞിത്തറച്ചുവട്ടിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്. നാലരയോടെ തെക്കോട്ടിറക്കവും കാണികൾ കാത്തിരിക്കുന്ന കുടമാറ്റവും നടക്കും.
Comments