തിരുവല്ല: മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് പി.സി ജോർജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ് ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല. വസീം അൽ ഹിക്കാമിയെന്ന ഇസ്ലാമിക മത പ്രഭാഷകനെതിരെയാണ് പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാത്തത്.
ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബർ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തിൽ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തിൽ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാൾ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാർഡുകൾ അയയ്‌ക്കരുതെന്നും ആശംസ അർപ്പിക്കരുതെന്നും താക്കീത് നൽകുകയും ചെയ്തു.
ഇതിന്റെ വീഡിയോകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടപ്പാൾ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകൾ ഇവർ പ്രചരിപ്പിക്കുന്നുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കൽ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുൺ തോമസ് ആണ് ഉളിക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. എറണാകുളം പോലീസ് സ്‌റ്റേഷനിൽ കെവിൻ പീറ്ററും പരാതി നൽകി. രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഡിജിപിക്ക് പരാതി അയച്ചത്.
വസീം അൽ ഹക്കാമി സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം തുടരുകയാണെന്നും സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് ഇയാൾ നടത്തുന്നതെന്നും അനൂപ് ആന്റണി പരാതിയിൽ പറയുന്നു. ഐപിസി 153 എ, 295 എ, 505 അടക്കമുളള വകുപ്പുകൾ ചേർത്ത് വസീം അൽ ഹക്കാമിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് പി.സി ജോർജ്ജിനെതിരെ കേസെടുക്കുകയും പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
വസീം അൽ ഹക്കാമിക്കെതിരെ ആരോപിക്കപ്പെടുന്ന വകുപ്പുകൾ തന്നെയാണ് പി.സി ജോർജ്ജിനെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇരട്ട നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന വിമർശനവും ശക്തമാകുന്നത്.
Comments