തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനമെടുത്തത്. കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം വെടിക്കെട്ട് എപ്പോൾ നടത്തുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് വിവരം.
പുലർച്ചെ മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. പൂരം ദിനത്തിൽ രാവിലെ ചെറിയ തോതിൽ മഴ പെയ്തിരുന്നു. പിന്നീട് വൈകിട്ട് നടന്ന കുടമാറ്റ ചടങ്ങിനിടെ വീണ്ടും മഴ പെയ്തിരുന്നു. എന്നാൽ വടക്കുംനാഥന്റെ സമക്ഷം എത്തിയ പതിനായിരങ്ങൾ വർണാഭമായ കുടമാറ്റച്ചടങ്ങിനെ മഴയ്‌ക്കിടയിലും ആവേശഭരിതമാക്കി.
രണ്ട് വർഷത്തിന് ശേഷം തൃശൂരിലെത്തിയ ജനസഹസ്രങ്ങൾ പൂരം മതിമറന്നാഘോഷിച്ചിരുന്നു. മുൻ വർഷത്തേക്കാൾ പ്രൗഢഗംഭീരമായാണ് പൂരച്ചടങ്ങുകൾ ഓരോന്നും അരങ്ങേറിയത്. എന്നാൽ പൂരാസ്വാദകർ ഓരോരുത്തരും കാത്തിരുന്ന വെടിക്കെട്ട് മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മുൻ വർഷത്തിലും ഇത്തരത്തിൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ പിന്നീട് നടത്തുകയാണ് ഉണ്ടായത്.
Comments