തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ മദ്രസാ വാർഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും അപലപനീയമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു.
പുരസ്‌കാരം സ്വീകരിക്കുന്നതിന് പെൺകുട്ടിയ്‌ക്ക് വിലക്ക് കൽപ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീർത്തും യോജിച്ചതല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
സ്ത്രീസാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നൽകിയ പുരസ്‌കാരം സ്വീകരിക്കാൻ പെൺകുട്ടിയ്‌ക്ക് വിലക്ക് കൽപ്പിയ്‌ക്കുന്ന തരത്തിൽ മതനേതൃത്വം ഇടപെടുന്നത്. സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കമായേ ഇതിനെ കാണാനാവു. ഇത്തരം നീക്കങ്ങൾക്ക് എതിരെ സമൂഹമന:സാക്ഷി ഉണരണമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
രാമപുരം പാതിരമണ്ണ ദാറുൽ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാനാണ് പത്താം തരം വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാർ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് ്അബ്ദുള്ള മുസ്ലിയാർ.
ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.
Comments