തൃശൂർ: പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കൊട്ടിയാർത്ത് തൃശൂർപൂരം സമാപിച്ചു. പകൽ പൂരത്തിന് ശേഷം നടന്ന ഗംഭീര വെടിക്കെട്ട് പൂരത്തിന്റെ സമാപന സന്ദേശമായി. തിരുവമ്പാടിയും പാറമേക്കാവും വരും വർഷം കാണാമെന്ന് ഉറപ്പ് നൽകി ഉപചാരം ചൊല്ലി പിരിയുകയും ചെയ്തു. അടുത്ത വർഷം ഏപ്രിൽ 30നാണ് തൃശൂർ പൂരം.
36 മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിനാണ് ഉപചാരം ചൊല്ലിപിരിഞ്ഞതോടെ സമാപനമായത്. പൂരം ദിനമായ ചൊവ്വാഴ്ച രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളി എത്തിയതോടെയാണ് പൂരം ആരംഭിച്ചത്. തുടർന്ന് എട്ട് ഘടകപൂരങ്ങളും പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തും മഠത്തിൽ വരവും നടന്നു. തുടർന്നായിരുന്നു ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളവും കുടമാറ്റവും നടന്നത്.
ഇതിന് പിന്നാലെ മഴ ശക്തി പ്രാപിച്ചതോടെ പുലർച്ചെ നടക്കാനിരുന്ന വെടിക്കെട്ട് മാറ്റിവെച്ചു. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടത്തുമെന്നായിരുന്നു ശേഷമുണ്ടായ അറിയിപ്പ്. ബുധനാഴ്ച രാവിലെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ എഴുന്നള്ളിയെത്തി വടക്കുംനാഥനെ വണങ്ങി. തുടർന്നായിരുന്നു വികാരനിർഭരമായ ഉപചാരം ചൊല്ലി പിരിയൽ.
മേളത്തിൽ ആറാടിയാണ് ഉപചാരം ചൊല്ലി പിരിയാൻ ഭഗവതിമാർ എത്തിയത്. പെരുവനം കുട്ടൻമാരാർ പാറേമക്കാവിന്റെ മേളത്തിന് പ്രമാണിയായി. കീഴൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു തിരുവമ്പാടിയുടെ മേളം. മേളത്തിൽ ആറാടി വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് എത്തിയ പാറമേക്കാവ് തിരുവമ്പാടി-ഭഗവതിമാരെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. തുടർന്ന് അടുത്ത വർഷം കാണാമെന്ന് ഉപചാരപൂർവ്വം പറഞ്ഞ് ഭഗവതിമാർ പിരിഞ്ഞുപോയി. മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും മോശമായതിനാൽ വരുന്ന ഞായറാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Comments