രാജ്യത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് 2023 എഎഫ്സി ഏഷ്യൻ കപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈന ഉപേക്ഷിച്ചതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ശനിയാഴ്ച പ്രഖ്യാപിച്ചു. വൻകരയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് നാല് വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ 10 നഗരങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്.
വിപുലമായ ചർച്ചകൾക്ക് ശേഷം ചൈനീസ് ഫുട്‌ബോൾ അസോസിയേഷനുമായി (സിഎഫ്എ) എഎഫ്സി ഏഷ്യൻ കപ്പിന്റെ ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതായി കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങൾ എഫ്‌സി അംഗീകരിക്കുന്നു. ഇത് ചൈനയെ അതിന്റെ ആതിഥേയത്വത്തിനുളള അവകാശങ്ങൾ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതായും എഎഫ്‌സി വ്യക്തമാക്കി.
ടൂർണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച തീരുമാനം യഥാസമയം വെളിപ്പെടുത്തുമെന്ന് എഎഫ്സി അറിയിച്ചു. ഈ മാസം ആദ്യം ഏഷ്യൻ ഗെയിംസ് സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്ഷൗവിൽ നടക്കാനിരുന്ന കായിക മാമാങ്കം 2023 വരെ മാറ്റിവച്ചു. ചൈന സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റ ഭാഗമായി നിയന്ത്രണങ്ങൾ തുടരുകയാണ്. ഒമിക്റോൺ വകഭേദത്തിന്റെ വ്യാപനത്തിന്റെ ഫലമായി രാജ്യത്തുടനീളമുള്ള നഗരങ്ങൾ കർശന നിയന്ത്രണങ്ങൾ നേരിടുകയാണ്.
തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ അധിക നിയന്ത്രണങ്ങളും പതിവ് പരിശോധനകളും തുടരുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഷാങ്ഹായ് നഗരം ഒരു മാസത്തിലേറെയായി പൂട്ടിയിരിക്കുകയാണ്. ഫെബ്രുവരിയിൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിൽ ബീജിംഗിൽ നടന്ന വിന്റർ ഒളിമ്പിക്സ് ഒഴികെ, ചൈനയിലെ മിക്ക അന്താരാഷ്‌ട്ര കായിക ഇനങ്ങളും മഹാമാരി കാരണം മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്തു.
ചൈനീസ് ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് 2019 മുതൽ നടന്നിട്ടില്ല. അതേസമയം ചൈനീസ് താരം പെങ് ഷുവായിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ഡബ്ല്യുടിഎ ടൂർണ്ണമെന്റുകൾ താൽക്കാലികമായി നിർത്തിവച്ചു. ഷാങ്ഹായ് മാസ്റ്റേഴ്‌സും ഒക്ടോബറിൽ നടക്കുന്ന ചൈന ഓപ്പണും ഉൾപ്പെടെ നാല് എടിപി ചാമ്പ്യൻഷിപ്പുകൾക്ക് ചൈന ഈ വർഷം ആതിഥേയത്വം വഹിക്കും.
പുതിയ ഫുട്‌ബോൾ സീസൺ എപ്പോൾ ആരംഭിക്കുമെന്ന് ചൈനീസ് സൂപ്പർ ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിലെ ഈസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും ചൈനീസ് ഫുട്‌ബോൾ അസോസിയേഷന് വിട്ടുകൊടുത്തിരുന്നു. ഈ ടൂർണമെന്റ് ഇപ്പോൾ ജപ്പാനിൽ നടക്കുന്നു.
Comments