തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി ചീഫ് സെക്രട്ടറി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വെള്ളപ്പൊക്ക സാദ്ധ്യതാ മേഖലകളിൽ നിന്നും മണ്ണിടിച്ചിൽ മേഖകളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ കരുതൽ നടപടികൾ ശക്തമാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ ജനങ്ങൾ ക്യാമ്പിലേക്ക് മാറണം. പ്രശ്‌നസാദ്ധ്യതാ മേഖലകളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണം. എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും കരുതൽ നടപടികൾ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്തും നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 14 മുതൽ 16 വരെ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
ചീഫ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട സാദ്ധ്യത കൂടുതലാണ്.
2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാദ്ധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
4. ശബരിമലയിലെ മാസ പൂജകൾക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.
6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്ത് തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.
Comments