കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് നേരിടുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ മാറിമറിയുമെന്ന് പ്രത്യാശയേകി ആഭ്യന്തരമന്ത്രിയും താലിബാൻ നേതാവുമായ സിറാജുദ്ദീൻ ഹഖാനി.സെക്കൻഡറി സ്‌കൂളുകളിലേക്ക് പെൺകുട്ടികളുടെ മടങ്ങിവരവിനെ സംബന്ധിച്ച് ഉടൻ തന്നെ ‘ വളരെ നല്ല വാർത്ത’ ഉണ്ടാവുമെന്ന് സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന.
ഞാൻ ചില വ്യക്തത നൽകാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ എതിർക്കുന്നവരായി ആരുമില്ല.
പെൺകുട്ടികൾക്ക് പ്രൈമറി സ്‌കൂളിൽ പോകാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.പെൺകുട്ടികളെ സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവദിക്കുന്നതിനുള്ള ഒരു സംവിധാനത്തിൽ പ്രവർത്തനം തുടരുകയാണെന്ന് സിറാജുദ്ദീൻ ഹഖാനി വ്യക്തമാക്കി.
പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശുഭ വാർത്ത ഉടനെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയെങ്കിലും അന്തരാഷ്‌ട്ര സമൂഹം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. താലിബാന്റെ എന്തെങ്കിലും അടവോ അല്ലെങ്കിൽ പൂർണമായും പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിലേക്കാണോ താലിബാൻ നീങ്ങുന്നതെന്ന് പറയാനാവില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരമേറ്റ് ദിവസങ്ങൾക്കകം സ്‌കൂളുകൾ അടച്ചുപൂട്ടിയ താലിബാൻ നടപടി ഏറെ ചർച്ചയായിരുന്നു.
താലിബാൻ ഭീകരരുടെ ഭരണത്തിന് കീഴിലായ അഫ്ഗാനിസ്ഥാനിൽ ജനങ്ങളുടെ സാധാരണ ജീവിതം ബുദ്ധിമുട്ടിലാണെന്നതിന്റെ നിരവധി തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഭീകരരുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് നേരെയാണ് കൂടുതൽ അതിക്രമങ്ങൾ. പൊതുഇടങ്ങളിൽ വിലക്ക്,വിദ്യാഭ്യാസത്തിന് വിലക്ക് തുടങ്ങിയവ നിരവധി ക്രൂരമായ നടപടികളാണ് സ്ത്രീകളെ തളച്ചിടാൻ താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്നത്.അതിനിടെയാണ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സന്തോഷമുള്ള വാർത്ത ഉടനുണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചത്.
Comments