ന്യൂഡൽഹി: കൽക്കരി കുംഭകോണത്തിൽ ഇഡിക്ക് മേൽകൈ. മമതയുടെ മരുമകനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയേയും ഭാര്യയേയും ചോദ്യം ചെയ്യാൻ ഇഡി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി അംഗീകരിച്ചത്. ബംഗാളിൽ വൻതോതിൽ കൽക്കരി ഖനനവും പണം വെട്ടിപ്പും നടത്തിയ അന്വേഷണത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്. അനുമതി പ്രകാരം 24 മണിക്കൂർ നോട്ടീസ് നൽകി അഭിഷേക് ബാനർജിയേയും ഭാര്യയേയും ചോദ്യം ചെയ്യാം. ഈ മാസം ആദ്യം പലതവണ നോട്ടീസ് അയച്ചിട്ടും അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജി ഇഡിക്ക് മുമ്പാകെ ഹാജരായിട്ടില്ല.
ഇരുവരേയും ഒരുമിച്ചും അല്ലാതേയും ചോദ്യംചെയ്യാനും കൂടുതൽ വിവരങ്ങൾ ശേഖരി ക്കാനും അനുവദിക്കണമെന്ന ആവശ്യമാണ് ഇഡി കോടതിക്ക് മുമ്പാകെ വച്ചത്. അനുമതി നൽകിയ കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃണമൂൽ ഭരിക്കുന്ന പശ്ചിമബംഗാളിൽ എത്തേണ്ടതിനാലും മമത ബാനർജിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തികളായതിനാലും സുരക്ഷാ നിർദ്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. മുമ്പ് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിർദ്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതും കുറ്റാരോപിതരെ ചോദ്യം ചെയ്യാൻ സുരക്ഷിതമായ സ്ഥലം നിശ്ചയിക്കേണ്ടതും സംസ്ഥാന സർക്കാരാണെന്നും കോടതി അറിയിച്ചു. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിയ്ക്കുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയമോ ഔദ്യോഗി കമോ ആയ ഒരു സമ്മർദ്ദവും ചെലുത്താൻ പാടില്ലെന്ന കോടതിയുടെ മുന്നറിയിപ്പ് മമതയ്ക്ക് വലിയ തിരിച്ചടിയാണ്. മുമ്പ് അഭിഷേക് ബാനർജിയുടെ വീട്ടിൽ സിബിഐ അന്വേഷണ ത്തിനെ വെല്ലുവിളിച്ച് നേരിട്ട് മമത എത്തുകയും തൃണമൂൽ അണികൾ സിബിഐ വാഹന ങ്ങളെ വളയുകയും ചെയ്ത സംഭവങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
Comments