ബംഗളൂരു: കന്നഡ സീരിയൽ താരം ചേതന രാജിന്റെ മരണത്തിൽ ബംഗളൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയ്‌ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് അവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തിട്ടുണ്ട്. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.
ചികിത്സാ പിഴവാണ് ചേതനയുടെ മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞിരുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാനായാണ് ചേതന ഷെട്ടീസ് ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയത്. ഷെട്ടീസ് ക്ലിനിക്കിൽ ഐഎംഎ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു. അടിയന്തിര സാഹചര്യം നേരിടാനുള്ള തീവ്രപരിചരണ വിഭാഗവും പ്രവർത്തിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.
കൊഴുപ്പ് നീക്കം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് സർജറിക്കും ചേതന പണം നിക്ഷേപിച്ചിരുന്നു. കൊഴുപ്പ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറഞ്ഞാണ് താരം മരിക്കുന്നത്. അമിത വണ്ണമുള്ളവരിലാണ് കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ പൊതുവെ നടത്താറുള്ളത്. ചേതനയ്‌ക്ക് അമിത വണ്ണമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല.
വിദഗ്ധരുടെ പരിശോധനകൾ നടത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് മാത്രമെ ഇത്തരത്തിലുള്ളവർ ഈ ശസ്ത്രക്രിയയ്‌ക്ക് വിധേയരാവാൻ പാടുള്ളൂ. എന്നാൽ ചേതനയുടെ കാര്യത്തിൽ അത്തരത്തിൽ പരിശോധനകൾ ഒന്നും തന്നെ ഷെട്ടീസ് ക്ലിനിക്ക് സ്വീകരിച്ചിരുന്നില്ല. ഇതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
Comments