മുംബൈ: ക്വിന്റൻ ഡി കോക്ക് കൊടുങ്കാറ്റായപ്പോൾ കൊൽക്കത്തയെ രണ്ട് റൺസിന് മുട്ടുകുത്തിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫിൽ കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഡി കോക്ക് കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്തത്. ഡി കോക്കിന് ഉറച്ച പിന്തുണയുമായി കെ എൽ രാഹുൽ മറുഭാഗത്ത് അണിനിരന്നപ്പോൾ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 210 റൺസ് എടുത്തു. മറുപടിയായി കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 208 എടുത്തു. ഐപിഎല്ലിൽ ആദ്യമായാണ് ഒരു ടീം ഇന്നിങ്‌സിൽ ആദ്യാവസാനം ആരും പുറത്താകാതെ നിൽക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും ചേർന്ന് പടുത്തുയർത്തയിത്. പ്ലേ ഓഫ് കടക്കാൻ രണ്ട് കൂട്ടർക്കും വിജയം അനിവാര്യമായിരുന്നു. കൊൽക്കത്തയുടെ ബൗളർമാർക്ക് കനത്ത പ്രഹരം ഏൽപ്പിച്ച ഡി കോക്ക് 70 പന്തുകളിൽ നിന്ന് 140 റൺസെടുത്തു പുറത്താകാതെ നിന്നു. 10 വീതം സിക്‌സറുകളും ബൗണ്ടറിയുമായിരുന്നു ഡി കോക്ക് അടിച്ചെടുത്തത്. രാഹുൽ 52 പന്തിൽ നിന്ന് പുറത്താകാതെ 68 റൺസെടുത്തു. നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ലക്‌നൗ ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്‌കോർബോർഡിൽ റൺ തികയ്‌ക്കും മുമ്പേ ആദ്യ വിക്കറ്റ് വീണു. വെങ്കിടേഷ് ആയ്യർ(0) ആണ് ആദ്യം പവലിയനിലേക്ക് മടങ്ങിയത്. അടുത്ത വിക്കറ്റ് അഭിജീത്ത് തോമർ(4) ആയിരുന്നു. മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ ബാറ്റ് വീശിയ ഇരുവരും 10 റൺറേറ്റിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ നിതീഷ് റാണ(42) ഗൗതമിന്റെ പന്തിൽ സ്റ്റോയിനിസ് പിടിച്ച് പുറത്തായി.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ അർധസെഞ്ച്വറി തികച്ചയുടനെ പുറത്തായി. 29 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും നാല് ഫോറും അദ്ദേഹം നേടി. സാം ബില്ലിങ്‌സ്(36), ആന്ദ്രെ റസ്സൽ(5) എന്നിവർ പുറത്തായതോടെ കളി തീർന്നുവെന്ന് തോന്നിച്ചു. എന്നാൽ റിങ്കു സിങ്(40),സുനിൽ നരെയ്ൻ(21) എന്നിവർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ കളി കൊൽക്കത്ത കൊണ്ടു പോകുമെന്ന് തോന്നിച്ചു.
അവസാന ഓവറിൽ 21 റൺസ് ജയിക്കാൻ ആവശ്യമായിരുന്നു. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ ആദ്യ മൂന്ന് പന്തുകളിൽ റിങ്കു സിങ് 16 റൺസ് എടുത്തു. നാലാമത്തെ പന്ത് രണ്ട് റൺസെടുത്തു. എന്നാൽ അഞ്ചാമത്തെ പന്തിൽ റിങ്കു പുറത്തായി. അവസാന ബോളിൽ മൂന്ന് റൺസ് വേണമായിരുന്നു കൊൽക്കത്തയ്‌ക്ക് ജയിക്കാൻ. പക്ഷെ ഉമേഷ് യാദവിന്റെ കുറ്റി തെറിപ്പിച്ച് കൊണ്ട് സ്റ്റോയിനിസ് കളി ലക്‌നൗവിന്റെ വരുതിയിലാക്കി. വിജയത്തോടെ ലക്‌നൗ പ്ലേഓഫ് ഉറപ്പാക്കി. കൊൽക്കത്ത പ്ലേഓഫ് കടക്കാതെ പുറത്താവുകയും ചെയ്തു.















