ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1988 ൽ കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസിലാണ് സുപ്രീംകോടതി സിദ്ധുവിന് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ചത്. അപകടത്തിൽ മരിച്ചയാളുടെ കുടുംബം നൽകിയ അപ്പീലിലാണ് വിധി.
1988 ഡിസംബർ 27 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നവജ്യോത് സിംഗ് സിദ്ധുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ നടുറോഡിൽ പാർക്ക് ചെയ്ത് ഇരിക്കുന്ന സമയത്ത് മറ്റൊരാളുമായി തർക്കം ഉണ്ടാവുകയായിരുന്നു.ഗുണറാം സിംഗ് എന്നയാളാണ് മാരുതി കാറുമായി ഇവർക്കിടയിലേക്ക് എത്തി നടുറോഡിൽ പാർക്ക് ചെയ്തത് ചേദ്യം ചെയ്തത്.
തുടർന്ന് ഇവർക്കിടയിൽ അടിപിടി ഉണ്ടാവുകയും ഗുർണാം സിംഗ് മരിക്കുകയും ചെയ്തു. സിദ്ധുവിന്റെ മർദ്ദനമേറ്റാണ് ഗുണറാം സിംഗ് മരിച്ചത് എന്നായിരുന്നു അന്ന് കേസ് ഉണ്ടായിരുന്നത്. പിന്നീട് സംഭവത്തിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി സിദ്ധുവിനെ വെറുതെ വിട്ടു.
എന്നാൽ അതിന് ശേഷം ഹൈക്കോടതിയിൽ ആ കേസ് എത്തി. ഹൈക്കോടതി ഈ സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കാൻ കഴിയില്ലെന്ന വിചാരണ കോടതിയുടെ നിലപാട് അംഗീകരിച്ചു. പക്ഷേ നരഹത്യയ്‌ക്കുള്ള കേസ് നിലനിൽക്കും എന്ന് ഹൈക്കോടതി നിലപാട് സ്വീകരിക്കുകയും പിന്നീട് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിയ്‌ക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ സുപ്രീംകോടതിയിൽ സിദ്ധു ഹർജി നൽകിയിരുന്നു.കേസ് പരിഗണിച്ച സുപ്രീംകോടതി പിഴ മാത്രം ഈടാക്കി സിദ്ധുവിനെ വിട്ടയക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഗുർണാം സിംഗിന്റെ കുടുംബം ഈ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. തുടർന്നാണ് സിദ്ധുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ,എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Comments